ന്യൂഡൽഹി: ഒരു തവണ മാത്രം ഉപയോഗിക്കാൻ പറ്റുന്ന പ്ലാസ്റ്റിക്ക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക മലിനീകരണത്തെ നേരിടാൻ പുതിയ ഉത്പന്നവുമായി സ്വകാര്യ കമ്പനി. പ്ലാസ്റ്റികിന് പകരം ധാന്യ അന്നജം ഉപയോഗിച്ച് തയാറാക്കുന്ന കാരി ബാഗുകൾ, അഗ്രോ ഷേഡ് നെറ്റുകൾ, നഴ്സറി ബാഗുകൾ തുടങ്ങിയവയാണ് ഉത്പാദിപ്പിക്കുന്നത്.
പാരിസ്ഥിതിക പ്രശ്‌നങ്ങൾ നിയന്ത്രിക്കുന്നതിൽ ഈ ഉൽപ്പന്നങ്ങൾ വലിയ സ്വാധീനം ചെലുത്തുമെന്ന് കമ്പനി ഉദ്യോഗസ്ഥനായ അൻഷുൽ അഗർവാൾ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇത്തരം കാരി ബാഗുകളുടെ വിൽപ്പനയിൽ വർദ്ധനവുണ്ടായാൽ അസംസ്കൃതവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിലെ ചെലവ് കുറക്കാനാകുമെന്നും അൻഷുൽ അഗർവാൾ പറയുന്നു. കൂടാതെ വിൽപ്പന ഉയരുന്നതനുസരിച്ച് കാരി ബാഗുകൾ വാണിജ്യ അടിസ്ഥാനത്തിൽ വിൽപ്പനക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ നൂറ് ദിവസം വരെ ഉപയോഗിക്കാമെന്നും അതിന് ശേഷം അവ ജൈവ വളമായി മാറുമെന്നും അഗർവാൾ അവകാശപ്പെടുന്നു.