വാഷിങ്ടണ്‍: ജോര്‍ജ് ഫ്ളോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ പ്രതിഷേധം അണയുന്നില്ല. മരിക്കുന്നതിന് മുമ്പ് മിനിയാപൊളിസ് പൊലീസ് ഉദ്യോഗസ്ഥർ ജോർജ് ഫ്ലോയിഡിനോട് പെരുമാറിയത് എങ്ങനെയെന്ന് വിശദീകരിച്ചാണിപ്പോള്‍ പ്രതിഷേധം.
കൈകൾ പുറകിൽ കെട്ടിയാണ് പ്രകടനക്കാർ റോഡിലിറങ്ങിയത്. ജോർജ് ഫ്ലോയിഡ്‍ അനുഭവിച്ച വേദന എങ്ങനെയെന്ന് അറിയാൻ വേണ്ടിയാണ് ഈ രീതിയിൽ പ്രതിഷേധിച്ചതെന്ന് ജനം പറയുന്നു. പ്രതിഷേധക്കാരെ തുരത്തുന്ന പൊലീസ് നടപടി കഴിഞ്ഞ ദിവസം തുടര്‍ന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് ചില നഗരങ്ങളിൽ പ്രഖ്യാപിച്ച കർഫ്യൂ അധികൃതര്‍ അവസാനിപ്പിച്ചു. പൊലീസ് മേധാവി കാർമെൻ ബെസ്റ്റ് കമ്മ്യൂണിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ശനിയാഴ്ച വരെ നീണ്ടുനിന്ന കർഫ്യൂ അവസാനിപ്പിക്കുകയാണെന്ന് മേയർ ജെന്നി ദുർകാൻ ബുധനാഴ്ച വൈകുന്നേരം ട്വിറ്ററിലൂടെ അറിയിച്ചു.