കോഴിക്കോട്: കൊവിഡ് രൂക്ഷമായതോടെ സുരക്ഷാമാനദണ്ഡങ്ങള്‍ ശക്തമാക്കി പൊലീസ്. പിഴയായി ഈടാക്കിയത് 2,85000 രൂപ. നാദാപുരം സ്റ്റേഷൻ പരിധിയിൽ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും, മാസ്‌ക് ധരിക്കാതെയും, സാമൂഹ്യ അകലം പാലിക്കാതെയും മറ്റുളളവര്‍ക്ക് രോഗം പടര്‍ത്തുന്ന വിധത്തില്‍ സഞ്ചരിച്ചവരെ പിടികൂടി പൊലീസ് പിഴ ചുമത്തുകയായിരുന്നു. ഏപ്രില്‍ 15 മുതല്‍ 30 വരെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജനങ്ങളെ പ്രവേശിപ്പിക്കുകയും, എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത കടകള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.
Also Read: 37,000 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികൾ
നാദാപുരം മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. എന്നിട്ടും ടൗണുകളില്‍ അനാവശ്യമായി കൂട്ടം കൂടുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും വന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 100 ലേറെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും പിഴ ചുമത്തി വിട്ടുനൽകുകയും ചെയ്തു. കല്ലാച്ചി, നാദാപുരം, തലശ്ശേരി റോഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്.
നാദാപുരം സിഐ എൻ.കെ. സത്യനാഥൻ, എസ് ഐ രാംജിത്ത്, പി ഗോപി എന്നിവരുടെ നേതൃത്വത്തിൽ പൊലീസും , എംഎസ്‌പി , ഐആർബി സേനാംഗങ്ങളുമാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിൽ പരിശോധനയും, നടപടികളും കർശനമാക്കുമെന്ന് നാദാപുരം സബ് ഡിവിഷണൽ ഡിവൈഎസ്‌പി പി.എ ശിവദാസ് പറഞ്ഞു.