ന്യൂയോർക്: യുഎസിലെ കൊവിഡ് പ്രഭവകേന്ദ്രമായ ന്യൂയോർക്കിൽ വ്യാഴാഴ്ച ഏറ്റവും കുറവ് മരണ സംഖ്യ രേഖപ്പെടുത്തി. 42 പേർ ആണ് ന്യൂയോർക്കിൽ മരിച്ചത്. എട്ട് ആഴ്ച മുൻപ്‌വരെ ഒരു ദിവസം 800 പേരെ നഷ്ടമാകുമായിരുന്നുവെന്ന് ഗവർണർ ആൻഡ്രൂ ക്യൂമോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 18,825 പേർ ചികിത്സയിലായിരുന്ന ന്യൂയോർക്കിൽ നിലവിൽ ചികിത്സയിലുള്ളവർ 2,728 ആയി കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങൾ അവരുടെ പെരുമാറ്റരീതിയിൽ സമൂലമായി മാറ്റം വരുത്തി എന്നും അതിന്‍റെ ഫലം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ 376,208 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഏപ്രിൽ മാസത്തിൽ ആയിരത്തോളം മരണങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം മെയ് അവസാനം മുതൽ ദിവസേനയുള്ള മരണങ്ങളുടെ എണ്ണം 100ൽ താഴെയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രദേശത്തെ 30 ശതമാനം ഐസിയു കിടക്കകളുടെ ലഭ്യത, ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ് കപ്പാസിറ്റി, കോൺടാക്റ്റ് ട്രേസിംഗ് കപ്പാസിറ്റി എന്നിവ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരം സാധാരണഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ജൂൺ എട്ടിന് വീണ്ടും തുറക്കുന്നതിന്‍റെ ആദ്യ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും ക്യൂമോ പറഞ്ഞു. ഒന്നാം ഘട്ടത്തിൽ 40,00,000 ജീവനക്കാരെ ന്യൂയോർക്ക് സിറ്റിയിൽ ജോലിയിൽ പ്രവേശിപ്പിക്കും. നിർമ്മാണം, ഉൽപ്പാദനം, മൊത്ത വിതരണ ശൃംഖല, ചില്ലറ വിൽപ്പന, ഡ്രോപ്പ്-ഓഫ് അല്ലെങ്കിൽ ഇൻ-സ്റ്റോർ പിക്കപ്പ്, കൃഷി, വനം, മത്സ്യബന്ധനം എന്നിവ പ്രവർത്തനം പുനരാരംഭിക്കും. ഓഫീസ് അധിഷ്ഠിത തൊഴിലാളികൾ, റിയൽ എസ്റ്റേറ്റ് സേവനങ്ങൾ, ഇൻ-സ്റ്റോർ റീട്ടെയിൽ ഷോപ്പിംഗ്, ചില ബാർബർഷോപ്പ് സേവനങ്ങൾ എന്നിവ നേരത്തെ തുറന്നിരുന്നു.