കൊല്‍ക്കത്ത: ഫുട്ബോളിനെ ജനപ്രിയമാക്കിയതില്‍ ഐഎസ്എല്ലിന് വലിയ പങ്കുണ്ടെന്ന് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മുന്‍ നായകനും ദേശീയ ടീം അംഗവുമായ സന്ദേശ് ജിങ്കന്‍. ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുട്ബോളില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് സ്ഥാനം നേടിക്കൊടുക്കാന്‍ ഐഎസ്എല്‍ സഹായിച്ചു.
താന്‍ അടക്കം പല ഇന്ത്യന്‍ താരങ്ങള്‍ക്കും മേല്‍വിലാസം ഉണ്ടാക്കി കൊടുത്തത് ഐഎസ്എല്ലാണ്. ഐഎസ്എല്ലിന്‍റെ ഭാഗമായിട്ടായിരുന്നു തന്‍റെ വളര്‍ച്ച. 20 വയസുള്ളപ്പോഴാണ് താന്‍ ഐഎസ്എല്ലിന്‍റെ ഭാഗമാകുന്നത്. മുന്‍ നിര മുന്നേറ്റ താരങ്ങള്‍ക്ക് എതിരെ കളിക്കാനായി. ഇതിലൂടെ സ്വന്തം കഴിവുകളും പോരായ്മകളും മനസിലാക്കാനും ആത്മവിശ്വാസം വളര്‍ത്താനും സാധിച്ചു. ദേശീയ ടീമിലും മാറ്റങ്ങളുണ്ടായി. ടീം ഏറെ മുന്നേറി. ഇപ്പോള്‍ ടീം ഇന്ത്യ റാങ്കിങ്ങില്‍ മെച്ചപ്പെട്ട സ്ഥാനങ്ങള്‍ സ്വന്തമാക്കി. 10 വര്‍ഷം മുമ്പ് ഇന്ത്യയില്‍ എവിടെയെങ്കിലും എത്തിപ്പെട്ടാല്‍ ആരും തിരിച്ചറിയില്ലായിരുന്നു. അന്ന് ഫുട്ബോളിനെ ഇഷ്ടപെട്ടിരുന്നവര്‍ക്ക് പോലും രണ്ടോ മൂന്നോ ഇന്ത്യന്‍ താരങ്ങളെ മാത്രമെ തിരിച്ചറിയന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി. ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ഈ ഒരു സാഹചര്യം ഫുട്ബോളിന് അനുകൂലമാണ്. ഐഎസ്എല്‍ ആരംഭിച്ചത് ഫുട്ബോള്‍ താരങ്ങളുടെ ഭാഗ്യമാണ്. സ്ഥിരത നിലനിര്‍ത്തുകയാണെങ്കില്‍ ഐഎസ്എല്‍ ടീം എഎഫ്സി ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനലില്‍ കളിക്കുന്ന കാലം വിദൂരമല്ലെന്നും ജിങ്കന്‍ പറഞ്ഞു.
താന്‍ ഇപ്പോള്‍ പരിക്കില്‍ നിന്നും മുക്തനാണ്. വേണമെങ്കില്‍ നാളെ തന്നെ ടീമിനൊപ്പം ചേരാന്‍ തയ്യാറാണ്. 2023ലെ ഏഷ്യാ കപ്പ് സ്വന്തമാക്കണം. വരാനിരിക്കുന്ന മത്സരങ്ങൾ പരാമര്‍ശിച്ച് ജിങ്കന്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി ലോകകപ്പ് കളിക്കുകയാണ് ഏറ്റവും വലിയ സ്വപ്നം. രാജ്യത്തിന് വേണ്ടി കളിക്കുന്നതാണ് ഏറ്റവും വലിയ പ്രചോദനം. എല്ലാവര്‍ക്കും രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ സാധിക്കില്ല. എക്കാലത്തെയും മികച്ച ശാരീരിക ക്ഷമതയുള്ള ടീമാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളതെന്നും ജിങ്കന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം 2022ലെ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായി കഴിഞ്ഞു. 2023ലെ ഏഷ്യാ കപ്പ് യോഗ്യതക്കായാണ് ദേശീയ ടീം ഇപ്പോള്‍ മത്സരിക്കുന്നത്.
കേരളാ ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം വിദേശ ടീമുകള്‍ക്ക് വേണ്ടി കളിക്കുന്നതിനെ കുറിച്ചും ജിങ്കന്‍ മനസ് തുറന്നു. വിദേശത്ത് കളിക്കുകയെന്നത് ഏതൊരു ഇന്ത്യന്‍ താരത്തിന്‍റെയും മോഹമാണ്. എന്നാല്‍ അതിനെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സന്ദേശ് ജിങ്കന്‍ പറഞ്ഞു.