എറണാകുളം; ശ്വാസകോശ രോഗത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കെ എം മാണിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. രക്തത്തിൽ ഓക്സിജന്റെ അളവ് കുറവ് ആണെന്നും വൃക്കകള്‍ക്ക് തകരാർ കണ്ടെത്തിയതിനാൽ ഡയാലിസിസിന് വിധേയമാക്കിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ദീർഘനാളായി കെ എം മാണി ആസ്തമയ്ക്ക് ചികിത്സയില്‍ ആയിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന മാണിയെ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിശോധിച്ച് വരികയാണ്. രക്തത്തില്‍ ഓക്‌സിജന്‍റെ അളവില്‍ ഏറ്റക്കുറിച്ചിലുണ്ടെന്നും രാത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായം ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മാണിയുടെ മകളും അടുത്ത ബന്ധുക്കളുമാണ് ആശുപത്രിയിലുളളത്. കെ എം മാണിയുടെ ആരോഗ്യസ്ഥിതി അറിഞ്ഞ് സ്വകാര്യ ആശുപത്രിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാണിയുടെ കുടുംബത്തെ കണ്ട് വിവരങ്ങള്‍ അന്വേഷിച്ചു.