മുംബൈ : മുംബൈയില്‍ മലയാളി യുവതിയും മകനും ഫ്ലാറ്റിന്‍റെ 12ആം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പാലാ രാമപുരം സ്വദേശി രേഷ്മ മാത്യു ട്രെഞ്ചില്‍ (43), മകന്‍ ഗരുഡ് (10) എന്നിവരാണ് മുംബൈ ചാന്ദിവാലിയിലെ ഫ്ലാറ്റിൽ നിന്ന് ചാടിമരിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രി 2.30ഓടെയായിരുന്നു സംഭവം.
രേഷ്മയുടെ ആത്മഹത്യ കുറിപ്പിൽ അയൽക്കാർ നിരന്തരം ശല്യം ചെയ്യുന്നതായും, ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്. അയൽവാസികളായ അയൂബ് ഖാൻ, ഷെഹ്നാസ് ഖാൻ, ഷദാബ് ഖാൻ എന്നിവരുടെ പേരുകളും പരാമര്‍ശിച്ചിട്ടുണ്ട്.
ഇത് അനുസരിച്ച് ആത്മഹത്യാപ്രേരണാക്കുറ്റത്തിന് അയൂബ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാതാപിതാക്കള്‍ക്കെതിരെയും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്.
ALSO READ: സ്ത്രീധനത്തിലെ മരണക്കണക്ക് ; 5 വര്‍ഷത്തിനിടെ ജീവന്‍ നഷ്ടമായത് 66 യുവതികള്‍ക്ക്
രേഷ്മയുടെ ഭർത്താവ് ശരത് മുലുക്തല കഴിഞ്ഞമാസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. വാരണാസിയിൽ വെച്ച് മരിച്ച ഭർത്താവിനെ അവസാനമായി കാണാനോ, അന്ത്യ കർമ്മങ്ങൾ ചെയ്യാനോ രേഷ്മക്ക് സാധിച്ചിരുന്നില്ല. അതിനിടെയാണ് അയൽക്കാർ രേഷ്മയുമായി പ്രശ്നമുണ്ടാക്കിയത്.
മകൻ ബഹളം വയ്ക്കുന്നുവെന്ന് കാട്ടി അയൽക്കാർ സൊസൈറ്റി ബോർഡ് അംഗങ്ങളോടും പൊലീസിനോടും പരാതിപ്പെട്ടെന്നാണ് രേഷ്മയുടെ ആരോപണം.
ഇതേത്തുടർന്ന് ഒരു തവണ പൊലീസ് ഇവരുടെ ഫ്ലാറ്റിൽ എത്തുകയും ചെയ്തിരുന്നു. അതിനുശേഷം രേഷ്മയെ അധികം പുറത്തേക്ക് കണ്ടിരുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്.