ലക്നൗ : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഫ്യൂ നീട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മെയ് 17 വരെ കര്‍ഫ്യൂ തുടരുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഗാൾ അറിയിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ നിയന്ത്രണങ്ങള്‍ നീക്കാനായിരുന്നു സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്.
എന്നാല്‍ അണുബാധ തടയാന്‍ കര്‍ഫ്യൂ നീട്ടുന്നതാണ് ഉചിതമെന്ന് തീരുമാനിക്കുകയായിരുന്നു. അതേസമയം എല്ലാ അവശ്യ സേവനങ്ങളും അനുവദിക്കുകയും വാക്സിനേഷൻ ഡ്രൈവ് നടത്തുകയും ചെയ്യുമെന്ന് നവനീത് സെഗാള്‍ അറിയിച്ചു. 75 ജില്ലകളിലും ശുചിത്വവത്കരണം ശക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
Also Read: 'കൊവിവാൻ' : മുതിര്‍ന്ന പൗരര്‍ക്ക് കൈത്താങ്ങായി ഡല്‍ഹി പൊലീസ്
ശനിയാഴ്ച മാത്രം 26,847 പുതിയ കൊവിഡ് കേസുകളും 298 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 14,80,315 ആയി ഉയർന്നു. 15,170 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.