ഉജ്ജയിൻ: മധ്യപ്രദേശില്‍ ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് 71 വർഷം തടവ് വിധിച്ച് ഉജ്ജയിൻ ജില്ല കോടതി. 8500 രൂപ പിഴയും കോടതി വിധിച്ചു. 2019 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വിവാഹ ആലോചനയ്‌ക്ക് യുവാവിനെ കാണിക്കാനെന്ന വ്യാജേനെ യുവതിയെ തട്ടികൊണ്ടു പോയി തുടർച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടർന്ന് യുവതിയെ പ്രതികള്‍ വില്‍പ്പന നടത്തുകയുമുണ്ടായി. ബലാത്സംഗം, കൂട്ടബലാത്സംഗം, മനുഷ്യക്കടത്ത് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ശിക്ഷ. ഉജ്ജയിൻ കാസിപുര പ്രദേശത്തെ സ്‌ത്രീയാണ് ക്രൂരതയ്‌ക്ക് ഇരയായത്. ഭർത്താവുമായി വേർപിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു യുവതി.
ALSO READ : ഭൂമി തർക്കത്തിനിടെ ബലാത്സംഗക്കേസിൽ കുടുക്കാൻ ശ്രമം ; യുവതിക്ക് 10 വർഷം തടവ്
പരിചയക്കാരനായ പ്രതി വീണ്ടുമൊരു വിവാഹത്തിന് യുവതിയെ പ്രേരിപ്പിച്ചു. 2019 സെപ്റ്റംബറിൽ ഇവരെ കൂട്ടിക്കൊണ്ടുപോയി സുഹൃത്തിനൊപ്പം പലതവണ ബലാത്സംഗം ചെയ്‌തു. തുടർന്ന് ഇരുവരും ചേർന്ന് യുവതിയെ 80,000 രൂപയ്ക്ക് മറ്റൊരാള്‍ക്ക് വിറ്റു. ഇതിനുശേഷം, യുവതി നിരവധി തവണ വില്‍ക്കപ്പെട്ടു.
തുടര്‍ന്ന്, 2019 സെപ്റ്റംബർ 15 ന് രക്ഷപ്പെട്ട യുവതി ജിവാജിഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. സംഭവം പൊലീസിനോട് വിവരിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അര ഡസൻ പേർക്കെതിരെ കേസെടുത്തു.
മറ്റ് മൂന്ന് പ്രതികള്‍ ഒളിവിലാണ്. ഇതുവരെയുള്ള വാദം കേൾക്കലിന് ശേഷം ഉജ്ജയിനിലെ ജില്ല കോടതി ഒന്നാം ക്ലാസ് ജഡ്‌ജിയാണ് വിധി പ്രസ്‌താവിച്ചത്.