കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷികാഘോഷത്തിന്‍റെ ഭാഗമായി ആദ്ദേഹത്തിന്‍റെ പ്രതിമ ഇന്ത്യ ഗേറ്റിൽ സ്ഥാപിക്കുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നേതാജിയുടെ ചെറുമകൻ ചന്ദ്ര കുമാർ ബോസ്. കൂടാതെ എല്ലാ മതങ്ങളേയും ഉൾക്കൊള്ളുന്ന നേതാജിയുടെ ആശയം പ്രായോഗികമായി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
എല്ലാ മതങ്ങളെയും ഒന്നിച്ചു ചേർക്കുന്നതിൽ നേതാജി എപ്പോഴും വിശ്വസിച്ചിരുന്നു. വാസ്‌തവത്തിൽ, അദ്ദേഹം ആസാദ് ഹിന്ദ് ഫൗജിനെയും ആസാദ് ഹിന്ദ് സർക്കാരിനെയും നയിച്ചത് ആ രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാണ്. നമ്മൾ ആ മാതൃക പിന്തുടരുകയും രാജ്യത്തെ നിലവിലെ വിയോജിപ്പുകൾക്കും വർഗീയ രാഷ്‌ട്രീയങ്ങൾക്കെതിരെ പോരാടുകയും വേണം'. ചന്ദ്രകുമാർ ബോസ് പറഞ്ഞു.
എപ്പോഴും കൂട്ടായി മുസ്ലീങ്ങൾ
നേതാജിയുടെ ആസാദ് ഹിന്ദ് ഫൗജിന്‍റെ പ്രധാന കമാൻഡർമാരിൽ ഒരാളായ ഷാ നവാസ് ഖാൻ മുസ്ലീമായിരുന്നു. 1941 ജനുവരി 16-ന്, ജയിലിൽ നിന്ന് മോചിതനായതിനെത്തുടർന്ന് കൊൽക്കത്തയിലെ എൽജിൻ റോഡിലെ വീട്ടിൽ വീട്ടുതടങ്കലിലായിരുന്ന നേതാജി. അനന്തരവൻ സിസിർ ബോസിന്‍റെ സഹായത്തോടെ അഫ്‌ഗാനിസ്ഥാൻ, റഷ്യ വഴി ജർമ്മനിയിലേക്ക് രക്ഷപ്പെടാനായിരുന്നു അദ്ദേഹത്തിന്‍റെ പദ്ധതി.
രക്ഷപ്പെടാൻ പദ്ധതികൾ അതിസൂക്ഷ്മമായി ആസൂത്രണം ചെയ്ത നേതാജി ദിവസങ്ങൾക്കുമുമ്പ് താടി വളർത്തി. സംഭവ ദിവസം നേതാജി മുഹമ്മദ് സിയാവുദ്ദീൻ എന്ന ഇൻഷുറൻസ് ഏജന്‍റായി വേഷമിട്ടതാണ് രക്ഷപ്പെട്ടത്. കറുത്ത വസ്ത്രം ധരിച്ച് നേതാജി കാറിന്‍റെ പിൻസീറ്റിൽ ഇരുന്നെങ്കിലും വാതിലടച്ചില്ല. സിസിർ ഡ്രൈവറുടെ വാതിൽ അടച്ച ശബ്‌ദം കേട്ട് നേതാജിയെ നിരീക്ഷിച്ചിരുന്നവർ കാറിൽ ഒരാൾ മാത്രമേ കയറിയുള്ളു എന്ന് തെറ്റിദ്ധരിച്ചു.
രണ്ടാം ലോകമഹായുദ്ധ സമയത്ത് നേതാജി ജർമ്മനിയിൽ നിന്ന് പുറപ്പെട്ട് അന്തർവാഹിനിയിലൂടെ ജപ്പാനിലേക്ക് യാത്ര ചെയ്തു. ആ അപകടകരമായ യാത്രയിലും അദ്ദേഹത്തിന്‍റെ സഹായി ആബിദ് ഹസൻ എന്ന മുസ്ലീം ആയിരുന്നു. ഒടുവിൽ, 1945 മെയ് മാസത്തിൽ സൈഗോൺ എയർപോർട്ടിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ നിഗൂഢമായ വിമാന യാത്രയിലും അദ്ദേഹത്തെ സഹായി ആയി കൂടെ ഉണ്ടായിരുന്നത് ഹബീബുർ റഹ്മാൻ എന്ന മുസ്ലീം ആയിരുന്നു.
മറ്റൊരു വിഭജനം ഉണ്ടാകാതിരിക്കാൻ..
ഇതുപോലെ എല്ലാ മതങ്ങളേയും ഉൾക്കൊള്ളുന്ന ദിശയിലേക്ക് രാജ്യത്തെ യുവജനങ്ങളെ നയിച്ചില്ലെങ്കിൽ രാജ്യത്ത് മറ്റൊരു വിഭജനം അനിവാര്യമായിവരും. പ്രധാനമന്ത്രി എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയം സ്വീകരിക്കണം, അത് നേതാജിക്കുള്ള ഏറ്റവും മികച്ച ആദരാഞ്ജലിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഈ മതത്തെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം സ്വീകരിക്കുന്നതിനും അത് ഫലപ്രദമായി രാജ്യത്ത് നടപ്പിലാക്കുന്നതിനും വേണ്ടിയാണ് താൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. അല്ലാത്തപക്ഷം 1947ൽ സംഭവിച്ചത് ആവർത്തിക്കും. നേതാജിക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞിരുന്നെങ്കിൽ ബംഗാൾ വിഭജനം ഉണ്ടാകുമായിരുന്നില്ല.
അതിനാൽ, നേതാജിയുടെ പ്രത്യേയശാസ്ത്രം സ്വീകരിക്കുക മാത്രമാണ് രാജ്യത്തെ ഐക്യത്തോടെ നിലനിർത്താനുള്ള ഏക പോംവഴിയെന്നും ചന്ദ്രകുമാർ ബോസ് കൂട്ടിച്ചേർത്തു.
ALSO READ: എച്ച് ഡി ദേവഗൗഡയ്ക്ക് കൊവിഡ്
നേതാജിയുടെ ജ്യേഷ്‌ഠനായ ശരത് ചന്ദ്രബോസിന്‍റെ മകനാണ് ചന്ദ്ര കുമാർ ബോസ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണ കൊൽക്കത്ത ലോക്‌സഭ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2016-ലെ പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ഭവാനിപൂർ നിയമസഭാ മണ്ഡലത്തിൽ മമത ബാനർജിക്കെതിരെ ചന്ദ്രകുമാർ ബോസിനെ ബിജെപി മത്സരിപ്പിച്ചിരുന്നു.