ന്യൂഡൽഹി : പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ. നാളെ (മാര്‍ച്ച് 23) ഡൽഹിയിൽ വച്ച് യോഗം നടത്താനാണ് തീരുമാനം. രാജ്യത്തിന്‍റെ ഗ്രാമീണ മേഖലകളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ (ഇവിഎം) ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള ആശങ്ക പരിഹരിക്കാനുള്ള ചർച്ചയാണ് വിഷയം.
രാജ്യസഭയിലെ പ്രതിപക്ഷ പാർട്ടികളുടെ പ്രധാന നേതാക്കളെയാണ് എന്‍സിപി അധ്യക്ഷന്‍ ക്ഷണിച്ചത്. നാളെ വൈകിട്ട് ആറിന് ശരദ് പവാറിന്‍റെ വസതിയിലാണ് യോഗം. ഗ്രാമീണ മേഖലയില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ (ഇവിഎം) ഉപയോഗിക്കുന്നത് സംബന്ധിച്ച് നിരവധി രാഷ്ട്രീയ പാർട്ടികള്‍ ആശങ്ക പങ്കുവച്ചിരുന്നു. ഇവരുടെ യോഗമാണ് വിളിച്ചത്. പ്രതിപക്ഷ നേതാക്കൾക്ക് എഴുതിയ കത്തിൽ പവാര്‍ ഇക്കാര്യം വ്യക്തമാക്കി. ചില രാഷ്‌ട്രീയ പാർട്ടികളും മറ്റ് സംഘടനകളും ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശരദ് പവാര്‍ യോഗം വിളിച്ചത്.
'ഇവിഎമ്മിൽ കൃത്രിമം ഉണ്ടോ ?, രാജ്യം ഉയര്‍ത്തിയ ചോദ്യം: സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തേണ്ടതിന്‍റെ ആവശ്യകത മുൻനിർത്തി പ്രമുഖ ഐടി പ്രൊഫഷണലുകളുടേയും മറ്റ് വിദഗ്‌ധരുടേയും അഭിപ്രായങ്ങൾ കേൾക്കേണ്ടതുണ്ടെന്നാണ് പവാര്‍ പറയുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ റിപ്പോർട്ടിൽ വളരെ പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്. പ്രമുഖ ഇൻഫർമേഷൻ ടെക്‌നോളജി പ്രൊഫസർമാർ, ക്രിപ്‌റ്റോഗ്രാഫർമാർ, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ നിരീക്ഷണങ്ങളും റിപ്പോർട്ടിലുണ്ട്. ഇവിഎമ്മിൽ കൃത്രിമം കാണിക്കുമോയെന്ന ആശങ്ക നേരത്തേ പ്രതിപക്ഷ നേതാക്കളും രാജ്യത്തെ പൊതുജനങ്ങളും ഉന്നയിച്ചിരുന്നു. ഇതിന്‍റെ അടക്കം പശ്ചാത്തലത്തിലാണ് ഇത് പരിഹരിക്കാന്‍ ശരദ് പവാറിന്‍റെ നീക്കം.
പ്രതിപക്ഷ ഐക്യത്തിന്‍റെ ആവശ്യകത ആവര്‍ത്തിക്കുന്ന പവാര്‍ : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷത്തെ സജ്ജമാക്കാന്‍ എന്‍സിപി അധ്യക്ഷൻ ശരദ് പവാർ നേരത്തേ തന്നെ തീവ്രശ്രമം തുടങ്ങിയിരുന്നു. ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ സഖ്യത്തിന്‍റെ പൊതുമിനിമം പരിപാടി മുന്‍നിര്‍ത്തി മത്സരിക്കാന്‍ എൻസിപി തയ്യാറാണ്. ഹരിയാനയിൽ എന്‍സിപിയിലേക്ക് എത്തിയ നേതാക്കള്‍ക്ക് 2022 ഓഗസ്റ്റില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് ഇക്കാര്യം അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാ ഭിന്നതകളും മാറ്റിവച്ച് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ ചേരിയില്‍ അണിനിരക്കണം. ബിജെപി ഇതര കക്ഷികളെ ഒന്നിപ്പിച്ച് ദേശീയ തലത്തിൽ പൊതുബദല്‍ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹം പലപ്പോഴായി പിന്നീടും പറഞ്ഞിരുന്നു. അതിനായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരുമായി കൂടിക്കാഴ്‌ച നടത്താനും അദ്ദേഹം മുന്നിട്ടുനിന്നിരുന്നു.
അതേസമയം, പ്രായമായതിനാൽ പുതുതായി ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ താന്‍ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2014 മുതൽ നരേന്ദ്ര മോദി നൽകിയ 'അച്ഛാ ദിന്‍' ഉള്‍പ്പടെയുള്ള വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ചെറിയ പാർട്ടികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുകയാണ് ബിജെപി അജണ്ടയെന്നും 2022 ഓഗസ്റ്റില്‍ അദ്ദേഹം ആരോപിച്ചത് വലിയ വാര്‍ത്തയായിരുന്നു.