സെക്കന്തരാബാദ് : കൗമാരക്കാരിയെ സൗഹൃദം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്‌ക്കായി അന്വേഷണം ഊര്‍ജിതം. തെലങ്കാന സെക്കന്തരാബാദിലെ മോണ്ട മാർക്കറ്റിന് സമീപമാണ് സംഭവം. പത്താം ക്ലാസുകാരിയെയാണ് യുവാവായ യെല്ലേഷ് പീഡിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് : മോണ്ട മാർക്കറ്റിന് സമീപമുള്ള, കൗമാരക്കാരിയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് യുവാവ് കഴിഞ്ഞിരുന്നത്. പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. തുടര്‍ന്ന്, ഈ മാസം ഒന്നിന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായി. പിന്നാലെ യെല്ലേഷും വാടക മുറിയില്‍ നിന്നും സ്ഥലം വിട്ടതായി കണ്ടെത്തി.
സംശയം തോന്നിയ കൗമാരക്കാരിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, ജൂണ്‍ എട്ടിന് യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി പെൺകുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. വീട്ടുകാരുമായുള്ള ബന്ധം മുതലെടുത്താണ് കൗമാരക്കാരിയെ പ്രതി പീഡനത്തിനിരയാക്കിയത്. പൊലീസ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു.
സെക്കന്തരാബാദില്‍ അടുത്തിടെ രണ്ടാമത്തെ പീഡനം: സെക്കന്തരാബാദ്, കാർഖാന മേഖലയിൽ അഞ്ച് പേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം ജൂണ്‍ ഏഴിന് പുറത്തുവന്നിരുന്നു. രണ്ട് മാസം മുമ്പാണ് സംഭവം. വളരെ വൈകിയാണ് പുറംലോകംമറിഞ്ഞത്. രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നാണ് പൊലീസിന്‍റെ സംശയം.
ALSO READ| ഹൈദരാബാദ് കൂട്ടബലാത്സംഗം: എം.എല്‍.എയുടെ മകൻ പ്രതിയാവും, ഇടപെട്ട് വനിത കമ്മിഷനും
പെൺകുട്ടി വിചിത്രമായി പെരുമാറിയതിനാൽ വീട്ടുകാർ സ്ഥിതിഗതികൾ മനസിലാക്കുകയും പെൺകുട്ടിയെ മാനസികരോഗ വിദഗ്‌ധന്‍റെ അടുത്തേക്ക് കൊണ്ടുപോവുകയും ചെയ്‌തു. കൂട്ടബലാത്സംഗത്തെ കുറിച്ച് കുട്ടി മനശ്ശാസ്‌ത്രജ്ഞനോട് പറയുകയായിരുന്നു.
ALSO READ| ഹൈദരാബാദ് കൂട്ടബലാത്സംഗ കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിന് ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്
മെയ് 30നാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തി റിമാൻഡ് ചെയ്‌തു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെടുന്നു.
ഹൈദരാബാദില്‍ ആഡംബര കാറില്‍ പീഡനം : അതേസമയം, ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തില്‍ മുഴുവന്‍ പേരും അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ പബ്ബിന് മുന്നില്‍ പകല്‍ സമയത്തായിരുന്നു പീഡനം. പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് നിർത്തിയിട്ട ആഡംബര കാറില്‍ കയറ്റിയായിരുന്നു പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്.
പൊലീസ് പറയുന്നത് പ്രകാരം, മെയ് 31നാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്. അതിനിടെ സര്‍ക്കാറിനെതിരെ ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. ടി.ആര്‍.എസിന്‍റേയും എ.ഐ.എം.ഐ.എമ്മിന്‍റേയും നേതാക്കളുടെ മക്കളാണ് കേസില്‍ ഉള്‍പ്പെട്ടതെന്ന ആരോപണം ബി.ജെ.പി ഉന്നയിക്കുകയുണ്ടായി.