ന്യൂഡൽഹി : റഷ്യയുടെ സൈനിക തന്ത്രം ബഹുമുഖമാണ്. കളി അന്ത്യത്തിലേക്കെന്ന തോന്നലുണ്ടാക്കി നിര്‍ത്തും. എതിരാളിയെ ആശയക്കുഴപ്പത്തിലാക്കാൻ ഒരു പടി മുന്നോക്കം ആയുകയും എന്നാല്‍ പൊടുന്നനെ പിന്നോക്കം വരികയും ചെയ്യും. ശത്രുവിന് അവസാന നിമിഷം വരെ ഊഹങ്ങളില്‍ അഭിരമിക്കാന്‍ അവസരം നല്‍കുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം.
ഏതായാലും അന്തിമവിധി വ്യക്തമാണ്- ഒന്നുകിൽ യുക്രൈൻ പിടിച്ചടക്കിക്കൊണ്ട് റഷ്യ തങ്ങളുടെ ആധിപത്യമുള്ള ഡോൺബാസ് മേഖല വിപുലീകരിക്കും. അല്ലെങ്കിൽ മോസ്‌കോയോട് ചേർന്ന് കിടക്കുന്ന യുക്രൈൻ തലസ്ഥാനമായ കീവിൽ തങ്ങളുടെ സർക്കാർ സ്ഥാപിക്കും. അതുകൊണ്ട് തന്നെ വ്യാഴാഴ്‌ച ഉണ്ടായ യുക്രൈനിലെ മിന്നലാക്രമണവും യുദ്ധമുറകളും റഷ്യൻ സൈനിക തന്ത്രത്തിന്‍റെ പൊതു പകര്‍പ്പാണ്
പുലർച്ചെ അഞ്ച് മണിക്ക് യുക്രൈനിലെ കീവ്, ഖാർകിവ്, ഒഡേസ എന്നിവിടങ്ങളിൽ ആക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വരെയും, റഷ്യ ആക്രമണം അഴിച്ചുവിടുമോ എന്ന ചർച്ച പാശ്ചാത്യ ശക്തികൾക്കിടയിൽ സജീവമായി നടക്കുന്നുണ്ടായിരുന്നു. ആക്രമണത്തെക്കുറിച്ച് യുഎസിന് ഉറപ്പുണ്ടായിരുന്നെങ്കിലും, റഷ്യ വെറും തന്ത്രപരമായ നയമാണ് പിന്തുടരുന്നതെന്ന് പല പാശ്ചാത്യ ശക്തികളും വിശ്വസിച്ചു.
READ MORE:യുക്രൈനില്‍ ബഹുതല ആക്രമണം കടുപ്പിച്ച് റഷ്യ, കീവില്‍ നിലയ്ക്കാത്ത സ്ഫോടനങ്ങള്‍ ; മരണസംഖ്യയേറുന്നു
വടക്ക്, കിഴക്ക്, തെക്ക് എന്നീ മൂന്ന് വശങ്ങളിലായി യുക്രൈനെ വലയം ചെയ്ത് സൈന്യത്തെ വൻതോതിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും ഒരു സമ്പൂർണ യുദ്ധം റഷ്യ ആരംഭിക്കില്ലെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ റഷ്യൻ കരസേനയുടെ കടന്നുകയറ്റവും മിസൈലുകളുടെ നിക്ഷേപവും യുദ്ധവിമാനങ്ങൾ യുക്രൈൻ മേഖലകളെ തകർത്തെറിഞ്ഞതുമെല്ലാം പെട്ടന്നായിരുന്നു. വലിയ തോതിലുള്ള നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പുറമേ മരണസംഖ്യയും ഉയരാൻ തുടങ്ങി.
യുക്രൈന് നേരെ റഷ്യ പയറ്റിയ യുദ്ധമുറ കാലാകാലമായി അവർ പിന്തുടരുന്ന സൈനിക തന്ത്രമാണ്. കൊറിയയുമായുള്ള യുദ്ധത്തിലും ബെർലിൻ പ്രതിസന്ധിയിലുമൊക്കെ അതിന്‍റെ മികച്ച ഉദാഹരണങ്ങൾ പ്രതിഫലിക്കുന്നുണ്ട്. ഇന്ന് യുക്രൈന് നേരെ റഷ്യ ആഞ്ഞടിക്കുമ്പോൾ എതിരാളികൾ മുൻകൂട്ടി കാണുന്നതും, മുൻകാലത്ത് കൊറിയയിലും ബെർലിനിലും സംഭവിച്ചത് തന്നെ.