ന്യൂഡല്‍ഹി : താഴ്‌വരയിൽ കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പണ്ഡിറ്റുകളുടെ സംഘടന സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. 1990ല്‍ നടന്ന പണ്ഡിറ്റുകളുടെ കൂട്ടക്കൊല കേന്ദ്ര അന്വേഷണ ഏജൻസിയോ (സിബിഐ) ദേശീയ അന്വേഷണ ഏജൻസിയോ (എൻഐഎ) പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
‘റൂട്ട്സ് ഇൻ കശ്മീരി’ എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2017ല്‍ സംഘടന ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന് ഇത്രയും വര്‍ഷം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി കോടതി ആവശ്യം തള്ളി. പലായനം കഴിഞ്ഞ് 27 വർഷത്തിലേറെയായി ഈ വിഷയത്തിൽ അന്വേഷണവും തെളിവുകളും ശേഖരിക്കുന്നത് ബുദ്ധിമുട്ടാണെന്നും കോടതി പറഞ്ഞിരുന്നു.
Also Read: കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം: അല്‍ത്താഫ് ബുഖാരി
2017 ഒക്‌ടോബർ 25-ന് സുപ്രീം കോടതി റിവ്യൂ പെറ്റീഷൻ നല്‍കിയെങ്കിലും ഇതും തള്ളി. കക്ഷികളുടെ വാദം കേള്‍ക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വീണ്ടും തിരുത്തല്‍ ഹര്‍ജി നല്‍കിയത്. 1989 മുതൽ 1998 വരെ 700 ലധികം കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുകയും 200 ലധികം കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ചാർജ് ഷീറ്റ് സമര്‍പ്പിക്കാനോ മറ്റ് നടപടികള്‍ക്കൊ പൊലീസ് തയ്യാറായിട്ടില്ല. വര്‍ദ്ധിച്ച് വന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് 1990കളില്‍ സംസ്ഥാനം വിട്ടതെന്നും ഹര്‍ജിയില്‍ ആരോപിച്ചു. എല്ലാ സാക്ഷികള്‍ക്കും ഹാജരാകുന്നതിനായി കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെടുന്നു.
1990 ജനുവരി 25 ന് രാവിലെ ഇന്ത്യൻ വ്യോമസേനയിലെ 4 ഉദ്യോഗസ്ഥരെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ യാസിൻ മാലിക്കിന്റെ വിചാരണയും പ്രോസിക്യൂഷനും പൂർത്തിയാക്കണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. കേസ് നിലവില്‍ സിബിഐ കോടതിയുടെ പരിഗണനയിലാണ്.