മുംബൈ : മഹാരാഷ്‌ട്രയിലെ താനെ ജില്ലയിൽ കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഉല്ലാസ് നഗറിൽ സ്ഥിതിചെയ്യുന്ന അഞ്ച് നില കെട്ടിടമായ മാനസ് ടവറിന്‍റെ നാലാം നിലയിലെ സ്ലാബ് ആദ്യം തകരുകയും താഴെയുള്ള സ്ലാബുകൾ തുടരെ പൊളിഞ്ഞുവീഴുകയുമായിരുന്നു.
ഇന്ന്(ബുധനാഴ്‌ച) രാവിലെ 11:30 ഓടെയാണ് അപകടം നടന്നത്. നഗരസഭ അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സാഗർ ഒച്ചാനി (19), പ്രിയ ധന്വാനി (24), രേണു ധോലൻദാസ് ധന്വാനി (54), ധോലൻദാസ് ധന്വാനി (58) എന്നിവരാണ് മരിച്ചത്.
30 വർഷം മുമ്പ് നിർമിച്ച 30 ഫ്ലാറ്റുകളുള്ള ടവറിന്‍റെ അപകടസാധ്യത ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നോട്ടിസ് അയച്ചിരുന്നതായി മുനിസിപ്പൽ കമ്മീഷണർ അസീസ് ഷെയ്ഖ് പറഞ്ഞു. ഇത്തരത്തിൽ അപകടങ്ങൾക്ക് സാധ്യതയുള്ള പഴയ കെട്ടിടങ്ങളിൽ ആയിരക്കണക്കിന് കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നുണ്ടെന്നും ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്നും എംഎൽഎ ബാലാജി കിനികർ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയോട് ആവശ്യപ്പെട്ടു.