വാഷിങ്ടൺ: അമൃത്പാൽ സിങ്ങിനെതിരായ പഞ്ചാബ് പൊലിസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ഖലിസ്ഥാൻ അനുകൂല പ്രക്ഷോഭകർ ഞായറാഴ്‌ച സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ചു. കഴിഞ്ഞ ദിവസം അമൃത്പാൽ സിങ്ങിനെതിരായ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ കെട്ടിടത്തിന് പുറത്ത് ഖലിസ്ഥാൻ അനുയായികൾ ദേശീയ പതാക വലിച്ചെറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സാൻഫ്രാൻസിസ്കോയിലെ ആക്രമണം. 'ലണ്ടനിലെയും എസ്എഫ്‌ഒയിലെയും ക്രമസമാധാന തകർച്ച ഞങ്ങളെ അസ്വസ്ഥരാക്കുന്നു. ചില തീവ്ര വിഘടനവാദികൾ ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങളെയാണ് പിന്നോട്ടടിക്കുന്നത്', ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്‌പോറ സ്റ്റഡീസ് (എഫ്ഐഐഡിഎസ്) സംഭവത്തിൽ പ്രതികരിച്ചു.
ഇതിന് ഉത്തരവാദികളായവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർ രംഗത്ത് വന്നു. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി എത്തിയ പ്രതിഷേധക്കാർ സിറ്റി പൊലീസ് ഉയർത്തിയ താത്‌കാലിക സുരക്ഷ തടസ്സങ്ങൾ തകർത്ത് കോൺസുലേറ്റിനുള്ളിൽ ഖലിസ്ഥാനി പതാകകൾ സ്ഥാപിച്ചു. രണ്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഈ പതാകകൾ നീക്കം ചെയ്‌തു. തൊട്ടുപിന്നാലെ, രോഷാകുലരായ ഒരു കൂട്ടം പ്രതിഷേധക്കാർ കോൺസുലേറ്റ് വളപ്പിലേക്ക് പ്രവേശിച്ച് അവരുടെ കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് വാതിലിലും ജനലുകളിലും അടിക്കുവാൻ ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് സാൻഫ്രാൻസിസ്കോ പൊലീസിൽ നിന്ന് ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. സാൻഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് ഓഫ് ഇന്ത്യയുടെ കെട്ടിടത്തിന് നേരെ ഖലിസ്ഥാൻ അനുകൂല പ്രക്ഷോഭകർ നടത്തിയ ആക്രമണത്തെ കമ്മ്യൂണിറ്റി നേതാവ് അജയ് ഭൂട്ടോറിയ ശക്തമായി അപലപിച്ച് രംഗത്ത് വന്നിരുന്നു. 'ഈ അക്രമം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഭീഷണി മാത്രമല്ല, നമ്മുടെ സമൂഹത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും നേരെയുള്ള ആക്രമണം കൂടിയാണ്', അദ്ദേഹം പറഞ്ഞു. പ്രതിഷേധം നടത്തിയവർക്കെതിരെയും സംഘടനയുടെ പ്രാദേശിക നേതാക്കൾക്കെതിരെയും ഉടൻ നടപടിയെടുക്കണമെന്നും ഭൂട്ടോറിയ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
നയതന്ത്ര ദൗത്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള വിയന്ന കൺവെൻഷൻ പ്രകാരമുള്ള പ്രതിബദ്ധതകൾ പാലിക്കുന്നതിൽ യുകെയും യുഎസും പരാജയപ്പെട്ടുവെന്നത് അത്യന്തം ആശങ്കാജനകമാണെന്ന് എഫ്ഐഐഡിഎസ് അപലപിച്ചു. അമേരിക്കൻ ഐക്യനാടുകളിൽ ഭീകരവാദത്തിന് സ്ഥാനവും പിന്തുണയും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്), എഫ്ബിഐ പോലുള്ള ക്രമസമാധാന സ്ഥാപനങ്ങളോട് ഞങ്ങൾ ആവശ്യപ്പെടുമെന്നും എഫ്ഐഐഡിഎസ് അറിയിച്ചു.
ശക്തമായി അപലപിച്ച് അമേരിക്ക: സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് വിഘടനവാദി സിഖുകാർ നടത്തിയ ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു. ഇത് തീർത്തും അംഗീകരിക്കാനാവില്ല എന്നായിരുന്നു പ്രതികരണം. 'ആ നശീകരണം, ഇത് തികച്ചും അസ്വീകാര്യമാണ്,' വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്റർ ജോൺ കിർബി സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്‌തു. എനിക്ക് സാൻഫ്രാൻസിസ്കോ പൊലീസിന് വേണ്ടി സംസാരിക്കാൻ കഴിയില്ല, പക്ഷേ നയതന്ത്ര സുരക്ഷ സേവന വകുപ്പ് പ്രാദേശിക അധികാരികളുമായി ചേർന്ന് ശരിയായി അന്വേഷിക്കുന്നുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പ്രശ്‌നങ്ങൾ പരിഹരിക്കാനും സമാധാനം സ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്നും കിർബി പറഞ്ഞു.
ഖലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പ്രസ്‌താവന ഇറക്കി. ഞായറാഴ്‌ച സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടന്ന ആക്രമണത്തെ യുഎസ് അപലപിക്കുന്നു. യുഎസിനുള്ളിലെ നയതന്ത്ര കേന്ദ്രങ്ങൾക്ക് നേരെയുള്ള അക്രമം ശിക്ഷാർഹമായ കുറ്റകൃത്യമാണ് എന്നായിരുന്നു പ്രസ്‌താവന.