പോർബന്തർ (ഗുജറാത്ത്): പാകിസ്ഥാൻ സമുദ്രാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ചതിന് പാകിസ്ഥാൻ അറസ്റ്റ് ചെയ്‌ത് കറാച്ചി ജയിലിൽ കഴിയുകയായിരുന്ന 20 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. മത്സ്യത്തൊഴിലാളികളെ ഇന്ന് വാഗാ അതിർത്തിയിൽ വച്ച് ഇന്ത്യൻ അധികൃതർക്ക് കൈമാറും. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ നിന്നുള്ള 15 പേരെയും ഉത്തർപ്രദേശ് സ്വദേശികളായ 5 പേരെയുമാണ് പാകിസ്ഥാൻ മോചിപ്പിച്ചത്.
സമുദ്രാതിർത്തി ലംഘിക്കുന്നതിന് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മത്സ്യത്തൊഴിലാളികൾ പിടിക്കപ്പെടുന്നത് പതിവാണ്. കൃത്യമായ അതിർത്തി നിർണയ രേഖകൾ ഇല്ലാത്തത് മത്സ്യത്തൊഴിലാളികൾ പലപ്പോഴും അതിർത്തി ലംഘിക്കുന്നതിന് കാരണമാകാറുണ്ട്. ഇത്തരത്തിൽ അബദ്ധത്തിൽ അതിർത്തി ലംഘിക്കാതിരിക്കാൻ ഇരു രാജ്യങ്ങളും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾ.