കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ വാസയോഗ്യമായ ഇടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുമായി വനംവകുപ്പ്. കാണ്ടാമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചത് ആശ്വാസമാണെങ്കിലും വടക്കന്‍ ബംഗാളിലും അസമിലും ഇവയ്ക്ക് മതിയായ വാസസ്ഥലമില്ലാത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ജല്‍ദാപാരാ, ഗോരുമാരാ വന്യജീവി സങ്കേതങ്ങള്‍ക്ക് പുറമേ കാണ്ടാമൃഗങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള പുതിയ ഇടങ്ങള്‍ തേടുകയാണ് വനംവകുപ്പ്.
അസമിലെ കാസിരംഗയും ബംഗാളിലെ ജല്‍ദാപാരാ, ഗോരുമാരാ വന്യജീവി സങ്കേതങ്ങളുമാണ് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ പ്രധാന വിഹാര കേന്ദ്രങ്ങള്‍. ഈ വര്‍ഷം മാർച്ചിൽ പുതുക്കിയ കണക്കനുസരിച്ച്, ജല്‍ദാപാരാ, ഗോരുമാരാ എന്നിവിടങ്ങളിലായി 292 കാണ്ടാമൃഗങ്ങളാണുള്ളത്. ഇതിൽ 101 ആണ്‍ കാണ്ടാമൃഗങ്ങളും 134 പെൺ കാണ്ടാമൃഗങ്ങളുമാണ്, 56 കാണ്ടാമൃഗങ്ങളുടെ ലിംഗഭേദം നിർണയിക്കാൻ സാധിച്ചിട്ടില്ല.
കാണ്ടാമൃഗങ്ങള്‍ക്കായി പുതിയ വാസസ്ഥലങ്ങള്‍ : ഔദ്യോഗിക കണക്കുകളനുസരിച്ച്, 1982-83 കാലഘട്ടത്തിൽ ജല്‍ദാപാരാ, ഗോരുമാരാ വന്യജീവി സങ്കേതങ്ങളിലായി 16 കാണ്ടാമൃഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലക്രമേണ കാണ്ടാമൃഗങ്ങളുടെ എണ്ണം 300ന് അടുത്തെത്തി. അലിപുർദുവാറിലെ ബുക്‌സയിലും കൂച്ച് ബിഹാറിലെ പതല്‍ഖാവയിലും കാണ്ടാമൃഗങ്ങൾക്കായി പുതിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് വനംവകുപ്പിന്‍റെ ശ്രമം.
നേരത്തെ വനംവകുപ്പ് ഒരു കാണ്ടാമൃഗത്തെ പരീക്ഷണാടിസ്ഥാനത്തില്‍ പതല്‍ഖാവയില്‍ രണ്ട് മാസം പാര്‍പ്പിച്ചിരുന്നു. ഇത് വിജയമായതോടെ കാണ്ടാമൃഗങ്ങള്‍ക്ക് പതല്‍ഖാവയില്‍ അനുകൂല വാസസ്ഥലമൊരുക്കാമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് പതല്‍ഖാവയില്‍ കാണ്ടാമൃഗങ്ങളുണ്ടായിരുന്നുവെങ്കിലും ഭക്ഷണത്തിന്‍റെ അഭാവം മൂലം ഇവ മറ്റൊരിടത്തേക്ക് നീങ്ങുകയായിരുന്നു.
കേന്ദ്രത്തിന്‍റെ അനുമതി തേടി വനംവകുപ്പ് : അതേസമയം, അലിപുർദുവാറിലും കൂച്ച് ബിഹാറിലും കാണ്ടാമൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് അനുമതി തേടണം. ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബംഗാള്‍ വനംമന്ത്രി ജ്യോതിപ്രിയ മല്ലിക്ക് പറയുന്നു. അനുമതി ലഭിച്ചാലുടന്‍ 100 കാണ്ടാമൃഗങ്ങളെയെങ്കിലും പുതിയ ഇടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനാകും.
കാണ്ടാമൃഗങ്ങൾ സ്വമേധയാ തോർസ നദിയുടെ തീരത്തേക്ക് പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് ഓഫിസർ ദേബൽ റോയ് പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രത്തിന്‍റെ പ്രത്യേക അനുമതി ആവശ്യമില്ല. തോർസ നദിയുടെ തീരത്തുള്ള ജല്‍ദാപാര ദേശീയോദ്യാനത്തില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ക്ക് അനുകൂലമായ അന്തരീഷം വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.