ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ സൈന്യത്തിന്‍റെ വെടിയേറ്റ് 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി, ഡയറക്‌ടര്‍ ജനറല്‍ ഓഫ് പൊലീസ് എന്നിവരോട് ആറാഴ്‌ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ച് കമ്മിഷന്‍ നോട്ടീസ് അയച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്‌ഐടി) കണ്ടെത്തല്‍, മരിച്ചവരുടെ കുടുംബത്തിന് നല്‍കിയ ധനസഹായം, പരിക്കേറ്റവര്‍ക്ക് നല്‍കിയ ചികിത്സ സഹായം, സംഭവത്തില്‍ കുറ്റക്കാരായ ഓഫിസര്‍മാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്.
സായുധധാരികള്‍ ഉൾപ്പെട്ട കേസുകളാണെങ്കില്‍ പോലും മാനുഷിക പരിഗണനയോടെ കൃത്യമായ മുൻകരുതൽ ഉറപ്പാക്കേണ്ടത് സുരക്ഷ സേനയുടെ ബാധ്യതയാണെന്ന് കമ്മിഷന്‍ നോട്ടീസില്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചതും കോർട്ട് ഓഫ് എൻക്വയറി നടത്തുമെന്ന സൈന്യത്തിന്‍റെ പ്രഖ്യാപനവും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ശനിയാഴ്‌ച വൈകുന്നേരമാണ് മോൺ ജില്ലയിലെ ഒട്ടിങ്-തിരു റോഡില്‍ ഗ്രാമീണർക്ക് നേരെ സൈന്യത്തിന്‍റെ വെടിവയ്പ്പുണ്ടായത്. സമീപത്തുള്ള കല്‍ക്കരി ഖനിയില്‍ ദിവസ വേതനക്കാരായ ഗ്രാമീണര്‍ പിക്കപ്പ് ട്രാക്കില്‍ വീടുകളിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. എന്‍എസ്‌സിഎന്‍ (കെ) ആയുധധാരികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന നടത്തിയ വെടിവയ്പ്പിൽ 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ രണ്ട് പേര്‍ പിന്നീട് മരണപ്പെട്ടു.
Also read: Nagaland Firing: സൈനിക വെടിവയ്‌പ്; തെറ്റിദ്ധാരണയിൽ സംഭവിച്ചതെന്ന് അമിത് ഷാ