മധ്യപ്രദേശ് : ജിതു പട്‌വാരിയെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചു (Congress appoints Jitu Patwari as Madhya Pradesh president). മധ്യപ്രദേശിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമാണ്, പാർട്ടി നേതൃത്വം പിസിസി അധ്യക്ഷൻ കമൽനാഥിനെ മാറ്റി അധ്യക്ഷ സ്ഥാനത്തേക്ക് ജിതു പട്‌വാരിയെ നിയമിച്ചത്. കമൽനാഥിന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും അഭിനന്ദനങ്ങൾ നേരുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.
അധ്യക്ഷനായുള്ള പുതിയ നിയമനത്തിന് തൊട്ടുപിന്നാലെ, താൻ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളുടെ പാതയിൽ തുടരുമെന്നും കോൺഗ്രസിനെയും ഇന്ത്യൻ ജനാധിപത്യത്തെയും ശക്തിപ്പെടുത്തുമെന്നും ജിതു പട്‌വാരി പറഞ്ഞു.
'ഇന്ത്യൻ ആദർശങ്ങളും മൂല്യങ്ങളും സംരക്ഷിക്കാൻ ദൃഢനിശ്ചയമുള്ള കോൺഗ്രസിന് വേണ്ടി സമർപ്പിത പ്രവർത്തകനാകാൻ കയിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ദേശീയ നേതൃത്വത്തിന് നന്ദിയുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രചോദനത്തിലും മാർഗനിർദേശത്തിലും കടമയുടെ പാതയിൽ തുടരും. ജനാധിപത്യത്തെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തും' - അദ്ദേഹം എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
വലിയ കോൺഗ്രസ് പ്രസ്ഥാനത്തിൽ തന്നെപ്പോലുള്ള ഒരു സാധാരണ പാർട്ടി പ്രവർത്തകനെ വിശ്വസിച്ച് ഇത്രയും വലിയ ഉത്തരവാദിത്തം തന്നതിന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനും നന്ദി അറിയിക്കുന്നതായും ജിതു പട്‌വാരി പറഞ്ഞു.
'സംസ്ഥാനത്ത് ക്രിയാത്മക പ്രതിപക്ഷത്തിന്‍റെ പങ്ക് നിറവേറ്റാനും അതിന്‍റെ ക്ഷേമം നോക്കാനും ആഗ്രഹിക്കുന്നു. കോൺഗ്രസ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കും. ഞങ്ങളുടെ മുതിർന്ന നേതാക്കളുടെ അനുഗ്രഹത്തോടെയും യുവജന പ്രവർത്തകരുടെ സഹകരണത്തോടെയും മധ്യപ്രദേശിൽ ഞങ്ങൾ വിജയിക്കും. മധ്യപ്രദേശിൽ ഒരു നല്ല പ്രതിപക്ഷത്തിന്‍റെ പങ്ക് നിറവേറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'വെന്നും ജിതു പട്‌വാരി പറഞ്ഞു.
പാർട്ടി പ്രവർത്തകർ ജിതു പട്‌വാരിയുടെ നിയമനത്തിന് ശേഷം അദ്ദേഹത്തിന്‍റെ വസതിക്ക് പുറത്ത് ആഹ്ലാദപ്രകടനം നടത്തിയിരുന്നു.