ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ കൊവിഡ് പ്രതിരോധത്തിനുള്ള നടപടികൾ ശക്തമാക്കി. ക്യാമ്പസിലെ വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, കുടുംബങ്ങൾ എന്നിവരെ സഹായിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് ആരംഭിച്ചത് മുതൽ മറ്റു സർവകലാശാലകളെപോലെ ജെഎൻയുവും മെഡിക്കൽ രീതിയിലും സാമൂഹികമായും സർവകലാശാലയിലുള്ളവരെ സഹായിക്കാൻ നടപടിയെടുത്തുവെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പസിലുള്ളവർക്ക് അടിയന്തര സഹായം നൽകുന്നതിനുള്ള നമ്പറുകളും സർവകലാശാല പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ കൊവിഡ് റെസ്‌പോൺസ് സംഘവും രൂപീകരിച്ചു. സ്റ്റുഡൻഡ് വോളണ്ടിയർമാർ, എൻഎസ്എസ്, എൻസിസി കേഡറ്റുമാരും സംഘത്തെ സഹായിക്കും. ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കാനും ഈ സംഘം പ്രവർത്തിക്കും.
പരിശോധന, വാക്‌സിനേഷൻ, ആവശ്യമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ട് കൊവിഡ് റെസ്‌പോൺസ് സംഘം ഡൽഹി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും. പ്രാദേശിക സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസിന്‍റെ സഹായത്തോടെ നിരവധി കൊവിഡ് പരിശോധന ക്യാമ്പുകളും വാക്‌സിനേഷൻ ക്യാമ്പുകളും ജെഎൻയു സംഘടിപ്പിച്ചിരുന്നു.
Read more: ഡൽഹിയിൽ 357 മരണം; ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്