ന്യൂഡൽഹി: 18 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രാജ്യത്ത് ജൂൺ 21 മുതൽ 18 വയസ് പൂർത്തിയായ എല്ലാവർക്കും സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യമായി കൊവിഡ് വാക്‌സിൻ നൽകുമെന്ന് തിങ്കളാഴ്‌ച രാജ്യത്തെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി അറിയിച്ചിരുന്നു. രാജ്യത്തെ വാക്‌സിനേഷന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും തങ്ങളുടെ കഠിന പ്രയത്നം ഇനിയും തുടരുമെന്നും ഐഎംഎ പറഞ്ഞു.
Also Read: എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം ; നയം തിരുത്തി കേന്ദ്രം
മികച്ച വാക്‌സിനേഷനിലൂടെയും കൊവിഡ് മാർഗനിർദേശങ്ങൾ തെറ്റാതെ പാലിക്കുന്നതിലൂടെയും എത്രയും പെട്ടന്ന് തന്നെ നിലവിലെ പ്രതിസന്ധിയിൽ നിന്നും രാജ്യത്തിന് രക്ഷപ്പെടാൻ കഴിയുമെന്നും സംഭവിച്ചേക്കാവുന്ന കൊവിഡ് മൂന്നാം തരംഗത്തെ കൂടുതൽ ശക്തിയോടെ രാജ്യത്തിന് നേരിടാൻ കഴിയുമെന്നും ഐഎംഎ കൂട്ടിച്ചേർത്തു.
തിങ്കളാഴ്‌ച രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് പ്രധാനമന്ത്രി കേന്ദ്രീകൃത വാക്‌സിൻ നയം പ്രഖ്യാപിച്ചത്. 18 വയസിന് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്നാണ് മോദി പ്രഖ്യാപിച്ചത്. വാക്‌സിൻ ഉത്പാദകരിൽ നിന്നും 75 ശതമാനം വാക്‌സിൻ ഡോസുകളും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകും എന്നും അദ്ദേഹം അറിയിച്ചിരുന്നു.
Also Read: കേന്ദ്രീകൃത വാക്‌സിൻ നയത്തെ ചോദ്യം ചെയ്‌ത് രാഹുൽ ഗാന്ധി
സ്വകാര്യ ആശുപത്രികൾക്ക് നിർമാതാക്കളിൽ നിന്നും 25 ശതമാനം വാക്‌സിൻ നേരിട്ട് വാങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ വാക്‌സിന്‍റെ നിശ്ചിത വിലയേക്കാൾ 150 രൂപ മാത്രമാണ് സർവീസ് ചാർജായി സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നതെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.