ഗാന്ധിനഗർ : ഗുജറാത്ത് തീരത്ത് പാകിസ്ഥാൻ മത്സ്യബന്ധന ബോട്ടിൽ നിന്നും മാരക മയക്കുമരുന്നായ ഹെറോയിൻ പിടികൂടിയതിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും അതിസാഹസികമായി പിന്തുടർന്നാണ് അൽ ഹുസ്സൈനി എന്ന പാകിസ്ഥാനി ബോട്ട് പിടികൂടിയത്. 400 കോടിയുടെ ഹെറോയിനാണ് പിടിച്ചെടുത്തത്.
ഇന്ത്യൻ തീരത്ത് 6 നോട്ടിക്കൽ മൈൽ അകലെ സംശയാസ്‌പദ സാഹചര്യത്തിൽ ബോട്ട് കണ്ടെത്തിയതിനെ തുടർന്ന് കോസ്റ്റ് ഗാർഡിന്‍റെ കപ്പൽ ബോട്ടിനെ പിന്തുടരുകയായിരുന്നു. അതിസാഹസികമായി ചേസ് ചെയ്‌താണ് ബോട്ട് വരുതിയിലാക്കിയത്. ബോട്ടുമായി തൊഴിലാളികൾ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കോസ്റ്റ് ഗാർഡ് കീഴ്‌പ്പെടുത്തി. കൊടുംതണുപ്പും മരവിപ്പിക്കുന്ന കാലാവസ്ഥയും വകവയ്‌ക്കാതെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 77 കിലോ ഹെറോയിൻ അടങ്ങിയ 5 ബാഗുകൾ കണ്ടെത്തുകയായിരുന്നു.
പാകിസ്ഥാനിലെ കറാച്ചിയിൽ രജിസ്റ്റർ ചെയ്ത ബോട്ട് ആണ് പിടികൂടിയത്. കൂടുതൽ അന്വേഷണത്തിനായി ബോട്ട് ജഖാവു ഹാർബറിലെത്തിച്ചു. മൂന്ന് മാസത്തിനുള്ളിൽ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തുന്ന രണ്ടാമത്തെ ഓപ്പറേഷനാണിത്. ഏകദേശം 550 കോടി രൂപയുടെ ഹെറോയിൻ ആണ് ഇരു സംഘങ്ങളും ചേർന്ന് ഇതുവരെ പിടികൂടിയത്.