ചണ്ഡിഗഡ്: ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്ന് മൂന്ന് പേരെ തട്ടിക്കൊണ്ട് പോയതായി പരാതി. തുടർന്ന് ഇവരെ 90 മിനിറ്റിൽ രക്ഷപ്പെടുത്തിയതായും സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഹരിയാന സ്വദേശികളായ മഹേന്ദ്ര , സഹോദരൻ മിട്ടു, വിനോദ് എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്.
തട്ടിക്കൊണ്ടു പോയവരിൽ ഒരാളുടെ ബന്ധു പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹരിയാന സ്വദേശികളായ സന്ദീപ്, ബൽജിത്ത്, സോനു, ചോട്ടു, സോഹൻലാൽ, ലക്ഷ്മിപൂർ സ്വദേശിയായ സോനു, സുരേന്ദ്ര തുടങ്ങിയവരാണ് പിടിയിലായത്. പ്രതികൾ മോചനദ്രവ്യമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
also read:അസം - മിസോറാം അതിർത്തി സംഘര്‍ഷം : 6 പൊലീസുകാര്‍ കൊല്ലപ്പെട്ടു
തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികളെ 90 മിനിറ്റിൽ പിടികൂടിയത്. മോചനദ്രവ്യത്തിനായി മഹേന്ദ്രയെ തട്ടിക്കൊണ്ടുപോകാൻ ബൽജിത്തും സുരേന്ദ്ര എന്ന സിന്ദറും കുറേ ദിവസങ്ങളായി പദ്ധതിയിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
തട്ടിക്കൊണ്ടു പോയവരെ പ്രതികൾ ആസാദ് നഗറിലെ ആളൊഴിഞ്ഞ വീട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.