ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നാളെ നടക്കും. 2020 ഡിസംബറിൽ നടന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടിആർഎസും ബിജെപിയും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. തെരഞ്ഞെടുപ്പിൽ ടിആർഎസിന് 56 സീറ്റുകളും, ബിജെപി 48 സീറ്റുകളും, എഐഎംഐഎം 44 സീറ്റുകളും, കോൺഗ്രസ് രണ്ട് സീറ്റുകളുമാണ് നേടിയത്. ഈ വിജയം മേയർ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് ടിആർഎസിന്‍റെ പ്രതീക്ഷ. ജനാധിപത്യത്തിനുവേണ്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾക്കായി ബിജെപി മത്സരിക്കുകയാണെന്നും എഐഎംഐഎമ്മുമായുള്ള കപട ഇടപാടിലൂടെ മേയർ സ്ഥാനം നേടാനാണ് ടിആർഎസ് ശ്രമിക്കുന്നതെന്നും ബിജെപിയുടെ മുഖ്യ വക്താവ് കെ കൃഷ്‌ണ സാഗർ റാവു ആരോപിച്ചു. നാളെ 12.30നാണ് തെരഞ്ഞെടുപ്പ് നടക്കുക.
മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർഥികളുടെ പേരുകൾ മുദ്രയിട്ട കവറുകളിൽ നൽകും. ജിഎച്ച്എംസിയിൽ വോട്ട് രേഖപ്പെടുത്തുന്ന ലോക്‌സഭാ എംപിമാരും എംഎൽഎമാരും കോർപ്പറേഷന്‍റെ എക്‌സ്-ഒഫീഷ്യോ അംഗങ്ങളാണ്. എംഎൽസികളും രാജ്യസഭാ അംഗങ്ങളും വോട്ടിടാൻ ജിഎച്ച്‌എംസി തെരഞ്ഞെടുക്കണം. ജിഎച്ച്‌എംസിയിൽ 44 എക്‌സ്-ഒഫീഷ്യോ വോട്ടുകളുണ്ട്. ആകെ 194 അംഗ വോട്ടുകളിൽ ടിആർഎസിന് 32 ,എഐഎംഐഎമ്മിന് പത്ത്, ബിജെപിക്ക് രണ്ട് എന്നിങ്ങനെയാണ് വോട്ടുചെയ്യുന്നവരുടെ കണക്ക്.