ജലവർ (രാജസ്ഥാൻ): ജില്ലയിലെ ജതവ ഗ്രാമത്തിൽ ദലിത് കുടുംബങ്ങൾക്ക് നേരെ അതിക്രമം. ഗ്രാമത്തിലെ ഭൂരിപക്ഷം വരുന്ന ലോധ സമുദായത്തിൽപ്പെട്ടവർ തങ്ങളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ദലിത് വിഭാഗത്തിൽപ്പെട്ട ബൈർവ സമുദായത്തിലെ ജനങ്ങൾ ആരോപിക്കുന്നു. ദലിത് കുടുംബങ്ങൾ ഇതു സംബന്ധിച്ച് ജാവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ക്ഷേത്രത്തിൽ ആരാധന നടത്തുന്നതിനെ ചൊല്ലിയാണ് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായത്. ബാബ രാംദേവിനെ ആരാധിക്കുന്ന ബൈർവ കുടുംബങ്ങൾ ക്ഷേത്രത്തിൽ കീർത്തനം ആലപിച്ചപ്പോൾ ലോധ സമുദായക്കാർ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് സംഘർഷമുണ്ടാവുകയായിരുന്നു.
തുടർന്ന് ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ നിന്ന് ബൈർവ കുടുംബങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇവരുടെ കടകളിൽ നിന്ന് ഭൂരിപക്ഷം വരുന്ന ലോധ സമുദായക്കാർ സാധനം വാങ്ങുന്നത് നിർത്തിയെന്നും പരാതിയിൽ പറയുന്നു.
ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭൂരിപക്ഷ സമുദായക്കാർ ഭീഷണിപ്പെടുത്തിയതായും തങ്ങൾ ഗ്രാമത്തിൽ അരക്ഷിതാവസ്ഥ അനുഭവിക്കുകയാണെന്നും ദലിത് കുടുംബങ്ങൾ പറയുന്നു. ഗ്രാമത്തിലെ എല്ലാവരും സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഇവർ പറയുന്നു.