ബെംഗളൂരു : ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ദമ്പതികള്‍ ശ്വാസം മുട്ടി മരിച്ചു. ചാമരാജനഗര്‍ സ്വദേശി ചന്ദ്രശേഖര്‍, ഭാര്യ സുധാറാണി എന്നിവരാണ് മരിച്ചത്. ചിക്കജലയിലെ തരബനഹള്ളിയിലെ വാടക വീട്ടില്‍ ജൂണ്‍ 10നാണ് സംഭവം.
രാത്രിയില്‍ കുളിക്കാന്‍ പോയ ഇരുവരും ഗെയ്‌സര്‍ ഓഫാക്കാന്‍ മറന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാതില്‍ അടച്ച് കുളിക്കുന്നതിനിടെ ഗെയ്‌സര്‍ ഗ്യാസ് ലീക്കാവുകയും അത് ശ്വസിക്കുകയും ചെയ്‌തതാകാം മരണത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്‌ച രാവിലെ ഇരുവരും വീടിന് പുറത്ത് ഇറങ്ങുന്നത് കാണാതിരുന്നതോടെ സംശയം തോന്നിയ വീട്ടുടമ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഇരുവരെയും കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതോടെ വീട്ടുടമ ചിക്കജാല പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്‌തു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനയയ്ക്കുകയും മുറിയില്‍ പരിശോധന നടത്തുകയും ചെയ്‌തു.
മഹാരാഷ്‌ട്രയിലും അടുത്തിടെ സമാന സംഭവം : മുംബൈയിലെ ഘാട്‌കോപ്പറില്‍ നിന്ന് അടുത്തിടെയാണ് സമാന വാര്‍ത്ത പുറത്തുവന്നത്. ഇവിടെയും കുളിമുറിയിലെ ഗെയ്‌സര്‍ ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് ദമ്പതികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. കുക്‌റേജ ടവേഴ്‌സില്‍ താമസിക്കുന്ന ദീപക് ഷാ ഭാര്യ ടീൻ ഷാ എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 10നായിരുന്നു ഇരുവരെയും കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടിലെ ജോലിക്കാരിയെത്തി ബെല്‍ അടിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. വാതില്‍ അകത്തുനിന്ന് പൂട്ടിയതുകൊണ്ട് അകത്ത് ആളുണ്ടെന്ന കാര്യത്തില്‍ ജോലിക്കാരിക്ക് സംശയമൊന്നും തോന്നിയില്ല. ഏറെ നേരം ബെല്ലടിച്ചിട്ടും വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് സമീപത്തുള്ള ദീപക്കിന്‍റെ വീട്ടില്‍ എത്തി ജോലിക്കാരി വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ വീട്ടുകാര്‍ വാതില്‍ തള്ളി തുറന്ന് അകത്ത് കടന്നപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയില്‍ കുളിമുറിയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാജസ്ഥാനിലെ ജയ്‌പൂരിലും അടുത്തിടെയാണ് സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്. ബില്‍വാരയില്‍ ശിവരഞ്‌ജന്‍ ഝാന്‍വാര്‍, ഭാര്യ കവിത എന്നിവരാണ് മരിച്ചത്. ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്ന മകന്‍ രക്ഷപ്പെട്ടു.
ശീതള അഷ്‌ടമി ആഘോഷത്തില്‍ പങ്കെടുത്ത ദമ്പതികള്‍ മുറിയില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ബോധരഹിതരായി മൂന്നുപേരും തറയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ദമ്പതികള്‍ മരിച്ചിരുന്നു. അതേസമയം അഞ്ചുവയസുകാരനായ മകന്‍ രക്ഷപ്പെടുകയും ചെയ്‌തു.