എറണാകുളം: ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്‌തവര്‍ ഇന്ന് ഈസ്‌റ്റര്‍ ആഘോഷിക്കുന്നു. യേശു ക്രിസ്‌തുവിന്‍റെ ഉയിർത്തെഴുന്നേൽപ്പിനെ വരവേൽക്കുകയാണ് ലോകമെങ്ങുമുള്ള ക്രൈസ്‌തവ വിശ്വസികള്‍. കുരിശു മരണത്തിന്‍റെ മൂന്നാംനാൾ യേശു ക്രിസ്‌തു ഉയർത്തെഴുന്നേറ്റു എന്ന വിശ്വാസത്തിന്‍റെ സ്‌മരണയ്‌ക്കായാണ് ഈസ്‌റ്റർ ആഘോഷിക്കുന്നത്.
ഓരോ ഈസ്‌റ്റർ ദിനത്തിലും യേശു ക്രിസ്‌തുവിന്‍റെ ത്യാഗത്തെ ഓർക്കുകയും ഒപ്പം ഉയിർത്തെഴുന്നേൽപ്പ് ആഘോഷമാക്കുകയും ചെയ്യുന്നു. ദുഃഖ വെള്ളിയാഴ്‌ചക്ക് ശേഷം വരുന്ന ഞായറാഴ്‌ചയാണ് ഈസ്‌റ്റര്‍. കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായ ശേഷമുള്ള ആദ്യ പാതിര കുര്‍ബാനയിലും പ്രത്യേക പ്രാര്‍ഥനകളിലും നിരവധി വിശ്വാസികള്‍ അണിചേര്‍ന്നു.
സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. യുദ്ധത്തിന്‍റെ ഭീകരത അടയാളപ്പെടുത്തുന്ന ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ ദേവാലയങ്ങളിൽ പാതിരാ കുർബാനകളും പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും നടന്നു.

എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി. കലഹങ്ങൾ മൂത്ത് കൊലപാതകങ്ങളിൽ എത്തിച്ചേരുന്ന ഈ കാലത്ത് ഈശോ നൽകുന്ന ജീവന്‍റെ സന്ദേശം ജീവത വ്രതമാക്കണമെന്ന് ഈസ്‌റ്റര്‍ സന്ദേശത്തിൽ കർദിനാൾ പറഞ്ഞു. ശത്രുതയില്ലാതെ എല്ലാവരെയും സഹോദരൻമാരായി കാണാനുള്ള ക്രിയാത്മക മനോഭാവം വളർത്തിയെടുക്കണം.
സ്വയം ജീവൻ സംരക്ഷിക്കുകയും മറ്റുള്ളവരിലത് സംരക്ഷിക്കപെടാനുള്ള ജീവന്‍റെ സംസ്‌കാരമാണ് സമൂഹത്തിൽ വളർന്നു വരേണ്ടത്. സ്നേഹത്തിന്‍റെ ചൈതന്യവും കൂട്ടായ്‌മയും എല്ലാവരിലും വ്യാപിപ്പിക്കാനാണ് ഈശോ ആഗ്രഹിച്ചിരുന്നതെന്നും കർദിനാൾ ജോർജ്ജ് ആലഞ്ചേരി ചൂണ്ടികാണിച്ചു. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതിയിൽ നിലനിൽക്കുന്ന വിശ്വാസികളുടെ എതിർപ്പിനെ കുറിച്ചു അദേഹം പരാമർശിച്ചു.

ഭിന്നിപ്പിക്കുന്ന എല്ലാം പ്രവർത്തനങ്ങളിൽ നിന്നും ക്രൈസ്‌തവര്‍ വിട്ടു നിൽക്കണം. അതിരൂപതയെയും സഭയെയും യോജിപ്പിക്കുന്ന ഏകീകൃത കുർബാന ആരംഭിച്ചിരിക്കുയാണ്. ഇതിനെതിരെ ഭിന്നിച്ച് നിൽക്കാനും എതിർത്ത് ജയിക്കാനും ശ്രമിക്കുന്നത് ശരിയല്ലന്നും കർദിനാൾ പറഞ്ഞു.
ബൈബിൾ പുതിയ നിയമത്തിൽ നിന്നുള്ള മത്തായിയുടെ സുവിശേഷ ഭാഗങ്ങൾ വായിച്ചതിന് ശേക്ഷമാണ് കുരിശു മരണത്തിന്‍റെ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ യേശുവിന്‍റെ തിരു ശരീരം ദേവാലയത്തിലെ വിശ്വാസികൾക്ക് മുന്നിൽ അനാവരണം ചെയ്‌തത്. ഉദ്ധിതനായ യേശുവിന്‍റെ തിരു സ്വരൂപവും വഹിച്ചുകൊണ്ട് വിശ്വാസികളുടെ നഗര വീഥികളിലൂടെയുള്ള പ്രദക്ഷിണവും നടന്നു. ഓശാന ഞായറോടെ ആരംഭം കുറിച്ച വിശുദ്ധ വാരാചരണത്തിനും ഈസ്‌റ്റര്‍ ആഘോഷത്തോടെ പരിസമാപ്‌തി കുറിക്കുകയാണ്.
അരുമ ശിഷ്യനാല്‍ ഒറ്റിക്കൊടുക്കപ്പെട്ട യേശു കാല്‍വരി മലയില്‍ കുരിശിലേറ്റപ്പെട്ട് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ സ്‌മരണയിലാണ് ക്രൈസ്‌തവ സമൂഹം ഈസ്‌റ്റര്‍ ആഘോഷിക്കുന്നത്. യേശുവിന്‍റെ ഉയിര്‍പ്പ് പ്രത്യാശയുടെ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. 50 ദിവസത്തെ വ്രതാനുഷ്‌ഠാനങ്ങളുടെയും പ്രാര്‍ഥനകളുടെയും പരിസമാപ്‌തി കൂടിയാണ് ഈസ്‌റ്റര്‍.