സിർമൗർ : വിവാഹ ചടങ്ങിനിടെ ജാതി തിരിച്ച് ഭക്ഷണം വിതരണം ചെയ്‌ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഹിമാചൽ പ്രദേശിലുണ്ടായ സംഭവത്തില്‍ ദലിത് സംഘടനകളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. പന്തലില്‍ ജാതി തിരിച്ച്, അതിരുനിശ്ചയിച്ച് ഇരുത്തിയാണ് ഭക്ഷണ വിതരണം.
മൈക്കില്‍ അറിയിപ്പ് നല്‍കി, വ്യത്യസ്‌തമായ ഭക്ഷണമാണ് വിളമ്പിയത്. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇ.ടി.വി ഭാരത് നടത്തിയ അന്വേഷണത്തില്‍ ഷില്ലായി പ്രദേശത്തെ പോട്ട മണൽ പഞ്ചായത്തിലായിരുന്നു സംഭവം.
മെയ് 12 നാണ് വിവാഹ ചടങ്ങ് നടന്നത്. പട്ടിക ജാതിക്കാരോട് പ്രത്യേകം ഇരുന്ന് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടതായി ദലിത് സംഘടനകള്‍ പരാതിയില്‍ പറയുന്നു. വിഷയം ഗൗരവതരമായി കാണുന്നുവെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും എ.എസ്.പി ബബിത റാണ, പരാതി നല്‍കിയ ദലിത് ശോഷൻ മുക്തി മഞ്ചിനെ അറിയിച്ചു.
ഭീം ആർമി ഭാരത് ഏകത മിഷന്‍, ഷില്ലായ് പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ എസ്.സി- എസ്.ടി നിയമപ്രകാരം കേസെടുത്ത് നടപടിയെടുക്കണമെന്ന് ഭീം ആർമി ആവശ്യപ്പെട്ടു.