വരൻ തന്ന സ്‌ത്രീധനം കുറഞ്ഞുപോയി, വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് വധു വിവാഹത്തിൽ നിന്ന് പിന്മാറി - സത്രീധനത്തെ ചൊല്ലി തർക്കം
തെലങ്കാനയിൽ വരന്‍റെ കുടുംബം നൽകാമെന്ന് പറഞ്ഞ സ്‌ത്രീധന തുക കുറഞ്ഞതിന്‍റെ പേരിൽ വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മില്‍ തർക്കം. ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

ഹൈദരാബാദ്: തെലങ്കാനയിൽ സ്‌ത്രീധനം കുറവാണെന്നതിന്‍റെ പേരിൽ വധു വിവാഹത്തിൽ നിന്ന് പിന്മാറി. മേഡ്‌ചൽ മൽകാജിഗിരി ജില്ലയിലെ ഘട്‌കേസർ പ്രദേശത്താണ് വ്യത്യസ്‌തമായ സംഭവം നടന്നത്. വിവാഹം നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് വധുവിന്‍റെ പിന്മാറ്റം.
മേഡ്‌ചൽ സ്വദേശിയായ യുവാവും ഖമ്മം സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹമാണ് പാതിവഴിയിൽ മുടങ്ങിയത്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം മുൻപ് കഴിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയ്‌ക്ക് സ്‌ത്രീധനമായി രണ്ട് ലക്ഷം രൂപ നൽകാമെന്നാണ് വരന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നത്.
ഇന്നലെ (09.03.2023) രാത്രി 7.30 ഓടുകൂടിയുള്ള മുഹൂർത്തത്തിൽ വിവാഹം നടത്താനും ഇരു കുടുംബവും ധാരണയായിരുന്നു. ഇതേ തുടർന്ന് ഘട്‌കേസറിലെ വിവാഹ മണ്ഡപത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം എല്ലാം അതിഥികളും എത്തിച്ചേർന്നു. എന്നാൽ മുഹൂർത്ത സമയമായിട്ടും പെൺകുട്ടി എത്താത്തതിനെ തുടർന്ന് വരന്‍റെ വീട്ടുകാർ അന്വേഷിച്ച് ചെല്ലുകയായിരുന്നു.
സ്‌ത്രീധന തുക കുറഞ്ഞു: അപ്പോഴാണ് വരന്‍റെ ഭാഗത്തു നിന്ന് വധുവിന് നൽകിയ സ്‌ത്രീധനം കുറവാണെന്നും അധിക തുക വേണമെന്നും ആവശ്യപ്പെട്ടത്. പറഞ്ഞ തുക നൽകിയില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സാഹചര്യം മോശമായപ്പോൾ വരന്‍റെ കുടുംബം പൊലീസിനെ സമീപിച്ചു.
ഇരു കൂട്ടരുടെയും കുടുംബത്തെ സ്‌റ്റേഷൻ ലോക്കൽ എസ് ഐ അശോക് റെഡ്‌ഡി സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും അനുരഞ്‌ജനത്തിന് ശ്രമിക്കുകയും ചെയ്‌തു. എന്നാൽ ഇരുകൂട്ടരും തമ്മിൽ വാക്കുതര്‍ക്കം മുറുകുകയും വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.
അനുരഞ്‌ജനം അവസാനിച്ചത് വാക്കുതർക്കത്തിൽ: സ്‌ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെങ്കിലും ഇപ്പോഴും രാജ്യത്ത് പലയിടത്തും ഈ രീതി ആചാരവ്യാജേന നടത്തിപ്പോരുന്നുണ്ട്. എന്നാൽ സാധാരണയായി സ്‌ത്രീധനം കുറഞ്ഞതിന്‍റെ പേരിൽ വരന്‍റെ വീട്ടുകാർ വിവാഹബന്ധങ്ങളിൽ നിന്ന് പിന്മാറിയെന്ന സംഭവങ്ങളാണ് വാർത്തകളിൽ കൂടുതലും ഇടംപിടിക്കാറുള്ളത്. സ്‌ത്രീധനത്തിന്‍റെ പേരിൽ സ്‌ത്രീകൾക്ക് നേരെ ഉള്ള അക്രമങ്ങൾ സമൂഹത്തിൽ വർധിച്ച സാഹചര്യത്തിലാണ് വധു തന്നെ വരനെ ഉപേക്ഷിച്ച സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
സ്‌ത്രീധനം വാങ്ങുന്ന വരനെ ആവശ്യമില്ല: അതേസമയം അന്താരാഷ്‌ട്ര വനിത ദിനത്തിൽ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ മലയാള ചലച്ചിത്ര നടിമാരായ അനാർക്കലി മരക്കാർ, നിരഞ്‌ജന അനൂപ്, നിർമാതാവ് മോനിഷ മോഹൻ എന്നിവർ പ്ലക്കാർഡുകളുമായി വനിത ശിശു വികസന വകുപ്പിന്‍റെ കാമ്പയിനിൽ പങ്കാളികളായിരുന്നു. അതിൽ 'സ്‌ത്രീധനം വാങ്ങുന്ന വരനെ ആവശ്യമില്ല' എന്ന സന്ദേശവും നടിയായ നിരഞ്‌ജന ഇൻസ്‌റ്റഗ്രാമിലൂടെ പ്രദർശിപ്പിച്ചിരുന്നു. സ്‌ത്രീകൾ നേരിടുന്ന ആതിക്രമങ്ങൾക്കെതിരെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി ഇത്തരത്തിൽ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം ദുരാചാരങ്ങളുടെ പേരിൽ നടക്കുന്ന ക്രൂരതകൾ കുറയ്‌ക്കാനാണ് കാമ്പയിനുകൾ കൊണ്ട് ലക്ഷ്യംവയ്‌ക്കുന്നത്.