കൊൽക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്ത് നൽകി. മാർച്ച് 29ന് നന്ദിഗ്രാമിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത മമത ബാനർജി ബിജെപി പ്രവർത്തകരെയും നേതാക്കളെയും പരസ്യമായി ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. സംഭവം ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വത്തിനെതിരാണെന്നും അത്തരം പ്രസ്താവനകൾ സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പുകൾക്ക് ഭീഷണിയാണെന്നും ബിജെപി പറഞ്ഞു.
അതേസമയം, പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടം നാളെ നടക്കും. മമത ബാനർജിയുടെ മണ്ഡലമായ നന്ദിഗ്രാം ഉൾപ്പെടെ 30 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. മാർച്ച് 27ന് നടന്ന ഒന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ 80 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 294 സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.