ന്യൂഡൽഹി: ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണത്തില്‍ 22 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് സുരക്ഷ സേന. നക്സൽ ആക്രമണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് വിശദീകരണവുമായി സേന രംഗത്തെത്തിയത്. ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ബിജാപൂര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികള്‍ സൈനികര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.
നാല് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടു. 31 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. 21 സൈനികരെ കാണാനില്ലെന്ന വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. കാണാതായ 21 സുരക്ഷ ഉദ്യോഗസ്ഥര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു. അതേസമയം സൈനികർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് മാവോവാദികൾ അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.