ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി. എന്‍ഡിഎ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കെതിരല്ലെന്നും, ആരോടും പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെടില്ലെന്നും കേന്ദ്രമന്ത്രി ഇടിവി ഭാരതിനോട് പറഞ്ഞു. അതേസമയം ബില്ലിനെക്കുറിച്ച് തെറ്റായ വസ്‌തുതകള്‍ പ്രചരിപ്പിച്ച് കോണ്‍ഗ്രസ് ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വടക്ക് കിഴക്കന്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയാണെന്നും ഗഡ്‌കരി കൂട്ടിച്ചേര്‍ത്തു.
ദേശീയ പൗരത്വ ഭേദഗതി ബില്‍
ആളുകളെ ഭയപ്പെടുത്തി രാഷ്‌ട്രീയം കളിക്കുന്നത് കോണ്‍ഗ്രസ് സ്ഥിരമായി ചെയ്യുന്നതാണ്. എന്നാല്‍ ആരും പേടിക്കേണ്ട കാര്യമില്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആളുകളും, മുസ്ലീമുകളും ആശങ്കപ്പെടേണ്ടതില്ല- ഗഡ്‌കരി പറഞ്ഞു.
ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അല്ലാതെ ആരുടെയും അവകാശങ്ങളെ ഇല്ലാതാക്കാനല്ല. രാജ്യത്തിന്‍റെ വളര്‍ച്ചയും, രാഷ്‌ട്രീയവും രണ്ടായി കാണണണം, കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
സ്വന്തമായി രാജ്യമില്ലാതെ അലയുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മുസ്ലീങ്ങളോട് ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല, അവരോട് പാകിസ്ഥാന്‍ പോകാനും ഞങ്ങള്‍ പറയുന്നില്ല. അതിനാല്‍ തന്നെ ആരു ഭയപ്പെടേണ്ടതില്ല നിതിന്‍ ഗഡ്‌കരി പറഞ്ഞു.
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്
സംസ്ഥാന ഭരണം ബിജെപി നിലനിര്‍ത്തുമെന്ന് ഗഡ്‌കരി ഉറപ്പിച്ച് പറഞ്ഞു. ജാതിയും, മതവും, നോക്കിയല്ല തങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തില്‍ ബിജെപി വിശ്വസിക്കുന്നില്ലെന്നും, മുഖ്യമന്ത്രി രഘുബാര്‍ ദാസ് സംസ്ഥാനത്ത് മികച്ച ഭരണമാണ് കാഴ്‌ച വച്ചതെന്നും ഗഡ്‌കരി കൂട്ടിച്ചേര്‍ത്തു.
ജാര്‍ഖണ്ഡിന്‍റെ വളര്‍ച്ചയ്‌ക്ക് കാരണം ബിജെപിയാണ്. ബീഹാറില്‍ നിന്ന് വേര്‍പ്പെട്ട് സ്വതന്ത്രമായ ഒരു സംസ്ഥാനമായി മാറുമ്പോള്‍ ജാര്‍ഖണ്ഡിലെ അവസ്ഥ പരിതാപകരമായിരുന്നു. ഇന്ന് ബീഹാറിനേക്കാള്‍ വികസിതമായ സംസ്ഥാനമായി ജാര്‍ഖണ്ഡ് മാറിയെന്നും അദ്ദേഹം ഗഡ്‌കരി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വ്യക്‌തമായ ഭൂരിപക്ഷം നേടി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഗഡ്‌കരി പറഞ്ഞു.
മഹാരാഷ്‌ട്ര രാഷ്‌ട്രീയം
ശിവസേനയെ സത്യമുള്ള പാര്‍ട്ടിയായി ഇനി അംഗീകരിക്കാനാകില്ലെന്ന് ഗഡ്‌കരി അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ളത് ബാലാസാഹേബിന്‍റെ ശിവസേനയല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെ ലോക്‌സഭയില്‍ പിന്തുണച്ച ശിവസേന, രാജ്യസഭയില്‍സ തള്ളിപ്പറഞ്ഞു. പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയാണ് അത് സൂചിപ്പിക്കുന്നതെന്നും ഗഡ്‌കരി അഭിപ്രായപ്പെട്ടു.
ഗോവയിലേതിന് സമാനമായി മഹാരാഷ്‌ട്രയിലെ സര്‍ക്കാരിനെ പിടിച്ചുനിര്‍ത്താന്‍ ബിജെപി ശ്രമിക്കാതിരുന്നതിനെ സംബന്ധിച്ച ചോദ്യത്തിന് , ഓരോ തവണയും പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് ഗഡ്‌കരി മറുപടി പറഞ്ഞു. മഹാരാഷ്‌ട്രയില്‍ പാര്‍ട്ടി താല്‍പര്യമാണ് നടപ്പിലായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താക്കറെ കുടുംബവുമായി നല്ല ബന്ധത്തിലുള്ള ഗഡ്‌കരിയായിരുന്നു ഓരോ തര്‍ക്കത്തിലും ബിജെപിയ്‌ക്കും ശിവസേനയ്‌ക്കും ഇടയില്‍ മധ്യസ്ഥത വഹിച്ചത്.
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിയുടെ " റേപ്പ് ഇന്‍ ഇന്ത്യ " പരാമര്‍ശത്തെ ഗഡ്‌കരി പരിഹസിച്ചു. രാഹുലിന്‍റെ വാക്ക് ആരും കാര്യമായി എടുക്കാന്‍ പോകുന്നില്ല. അതുകൊണ്ട് എന്തും പറയാനുള്ള സ്വാതന്ത്രം രാഹുലിനുണ്ടെന്നും ഗഡ്‌കരി പറഞ്ഞു. രാഹുലിന്‍റെ പ്രസ്‌താവന രാജ്യത്തിന്‍റെ മാത്രമല്ല, കോണ്‍ഗ്രസിന്‍റെ നിലപാടിനും വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട ഗഡ്‌കരി പ്രസ്‌താവന രാഹുല്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
രാഷ്‌ട്രീയ സഖ്യങ്ങള്‍
ശിവസേന തങ്ങളുടെ മികച്ച സഖ്യമായിരുന്നുവെന്ന് പറഞ്ഞ ഗഡ്‌കരി അധികാരക്കൊതിമൂത്താണ് സഖ്യം വിട്ട് അവര്‍ പോയതെന്നും പറഞ്ഞു. ജെഡിയുവിനെ എന്‍ഡിഎയുടെ ഭാഗമാക്കുന്നതിനെക്കുറിച്ചും ഗഡ്‌കരി പ്രതികരിച്ചു.
ദേശീയ പൗരത്വ ബില്ലില്‍ ജെഡിയു ഞങ്ങള്‍ക്കൊപ്പം നിന്നിരുന്നു. രണ്ട് പാര്‍ട്ടികളും തമ്മില്‍ ചെറിയ വ്യത്യാസം മാത്രമാണുള്ളത്. ആവശ്യം വന്നാല്‍ ചര്‍ച്ച നടത്തുമെന്നും ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ജെഡിയു തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിതിന്‍ ഗഡ്‌കരി പറഞ്ഞു.