ന്യൂഡല്‍ഹി: കശ്മീർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കി ഇസ്‌ലാമിക പണ്ഡിതസഭയായ ജംയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് (ജെയുഎച്ച്) പ്രമേയം പാസാക്കി. ഇന്ത്യയുമായി കശ്മീരിനെ സമന്വയിപ്പിക്കുന്നതിലാണ് അവിടെയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നത്, എന്നാല്‍ മാത്രമേ ജനങ്ങളുടെ ക്ഷേമം നടപ്പിലാകൂ. വിഭജിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്നും പ്രമേയത്തില്‍ പറയുന്നു.
കശ്മീരി ജനതയുടെ ആത്മാഭിമാനം, സാംസ്കാരിക സ്വത്വം, എന്നിവ സംരക്ഷിക്കണം എന്നതിലല്ല തങ്ങള്‍ ശ്രദ്ധയൂന്നുന്നത്. പലരും ചേര്‍ന്ന് ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കശ്മീരിനെ ഒരു കവചമായി ഉപയോഗിച്ച് യുദ്ധക്കളമാക്കി മാറ്റുകയായിരുന്നു. അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് പാകിസ്ഥാന്‍. പാകിസ്ഥാന്‍റെ ഇത്തരം നടപടികളെ തങ്ങള്‍ അപലപിക്കുന്നു.
കശ്മീർ ആഗോള ഇസ്‌ലാമിക പ്രശ്‌നമാണെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിച്ചു പറയുകയും ഈ അഭിപ്രായം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തിപ്പിടിക്കാനുമുള്ള ശ്രമം പാകിസ്ഥാന്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ജംയ്യത്തുല്‍ ഉലമ-ഇ ഹിന്ദ് തലവന്‍ മൗലാന സയ്യിദ് അര്‍ഷാദ് മദനി ഇത്തരത്തിലൊരു പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. സാധ്യമായ എല്ലാ ഭരണഘടനാ മാര്‍ഗങ്ങളും ഉപയോഗിച്ച് ഈ മേഖലയിലെ സാധാരണ നില പുനസ്ഥാപിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. കഴിഞ്ഞയാഴ്ച ജംയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് (ജെ.യു.എച്ച്) തലവൻ മൗലാന സയ്യിദ് അർഷാദ് മദാനി ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത്തിനെ സന്ദർശിച്ചിരുന്നു.