ബംഗളൂരു: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുമായി അയോഗ്യനാക്കപ്പെട്ട കര്‍ണാടക നിയമസഭ അംഗം എച്ച്. വിശ്വനാഥ്. മുന്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ ബിജെപി എംപിയുമായ ശ്രീനിവാസ് പ്രസാദ് തന്നെ സമീപിച്ച് ബി.എസ് യെദിയൂരപ്പയെ മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ടീമിന് നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടു എന്നാണ് വിശ്വനാഥ് വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് കർണാടക സ്പീക്കറായിരുന്ന കെ.ആർ രമേശ് കുമാർ അയോഗ്യനാക്കിയ 17 എം.എൽ.എമാരിൽ ഒരാളായ വിശ്വനാഥ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
ബിജെപി എംപി ശ്രീനിവാസ് പ്രസാദ് ഓപ്പറേഷൻ ലോട്ടസിനെക്കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞിരുന്നു. ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ടീമിനെ നയിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അയോഗ്യരായ എല്ലാ നേതാക്കളുടെയും ടീമിനെ നയിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. അതിനുശേഷം എല്ലാം സംഭവിച്ചു. ഇതിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ അഞ്ചിന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ ഉൾപ്പെട്ട 13 എംഎൽഎമാരിൽ ഒരാളാണ് വിശ്വനാഥ്. ഹുൻസൂരിലാണ് വിശ്വനാഥിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്. 17 വിമത എംഎൽഎമാരിൽ 16 പേർ വ്യാഴാഴ്ച യെദിയൂരപ്പയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നിരുന്നു.
കൂറുമാറ്റ നിരോധന നിയമപ്രകാരം 17 വിമത കോൺഗ്രസ്-ജെഡി (എസ്) എംഎൽഎമാരെ അയോഗ്യരാക്കാനുള്ള അന്നത്തെ കർണാടക സ്പീക്കറുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചിരുന്നുവെങ്കിലും സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എം.എല്‍.എമാര്‍ക്ക് യോഗ്യത നല്‍കിയിട്ടുണ്ട്. എന്നാല്‍ 2023 ൽ ഈ നിയമസഭയുടെ കാലാവധി അവസാനിക്കുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ വിലക്കിയിട്ടുണ്ട്.