ന്യൂഡൽഹി: വിശാഖപട്ടണം പോളിമർ പ്ലാന്‍റിലെ വാതക ചോർച്ചയിൽ ദുരിതബാധിതർക്കുള്ള സഹായ നടപടികൾ ആരംഭിച്ചതായി എൽജി പോളിമേർസ്. അപകടസാധ്യത ഘടകങ്ങൾ ഇല്ലാതാക്കുന്നതിനായി സ്റ്റൈറൈൻ മോണോമർ ഇൻവെന്‍ററി ദക്ഷിണ കൊറിയയിലേക്ക് കൊണ്ടുപോകാൻ ആരംഭിച്ചതായും എൽജി കെമിക്കൽസ് അറിയിച്ചു. ദുരിത ബാധിതരായ കുടുംബങ്ങൾക്കും ഇരകൾക്കും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തുന്നതിനായി കമ്പനി സർക്കാർ ഏജൻസികളുമായി തുടർന്നും പ്രവർത്തിക്കുമെന്ന് എൽജി പോളിമർ പ്രസ്താവനയിൽ പറഞ്ഞു. വിശാഖപട്ടണം വാതക ചോർച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ബാധിതരെ പുനരധിവസിപ്പിക്കാനും ദക്ഷിണ കൊറിയൻ കെമിക്കൽസ് സിയോളിൽ നിന്ന് എട്ട് അംഗ സംഘത്തെ അയച്ചിട്ടുണ്ട്.
സംഭവത്തിന്‍റെ കാരണം വിശകലനം ചെയ്യുന്നതിനും ആവർത്തിക്കാതിരിക്കുന്നതിനും, കേടുപാടുകൾ വീണ്ടെടുക്കുന്നതിനുമായി സംഘം ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കും. ദുരിതബാധിതരെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പിന്തുണയ്ക്കുന്നുണ്ടെന്നും അവരെ ആശുപത്രികളിലും വീടുകളിലും സന്ദർശിക്കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ, മടങ്ങിവരുന്ന താമസക്കാർക്കായി ഭക്ഷണ-മെഡിക്കൽ സേവനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ, വീട്ടുപകരണങ്ങൾ വിതരണം, വീടുകളുടെ ശുചിത്വം തുടങ്ങി വിവിധ സഹായ പ്രവർത്തനങ്ങൾ എന്നിവ തുടരും. താമസക്കാരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രാദേശിക സമൂഹത്തിന് സംഭാവന നൽകാൻ കഴിയുന്ന മധ്യ-ദീർഘകാല കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) പ്രോജക്ടുകൾ നിർവഹിക്കുമെന്നും കമ്പനി വ്യക്തമാക്കി.