ലക്‌നൗ: സാനിറ്റൈസറുകൾ നിർമിക്കാൻ പഞ്ചസാര മില്ലുകൾക്ക് അനുമതി നൽകി ഉത്തർപ്രദേശ് സർക്കാർ. കൊവിഡ് ബാധയെതുടർന്ന് സാനിറ്റൈസറുകളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് പഞ്ചസാര മില്ലുകൾക്ക് നിർമാണ അനുമതി നൽകിയത്. ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ നിർമിക്കുന്നതിന് യുപിയിലെ 119 മില്ലുകളിൽ 29 മില്ലുകൾക്ക് അനുമതി ലഭിച്ചു. ഇതിൽ അഞ്ച് മില്ലുകൾ ബിജ്‌നൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
പഞ്ചസാര വ്യവസായ മേഖലയുടെ വരുമാനം വർധിപ്പിക്കാൻ ഇത് സഹായിക്കും. സംസ്ഥാനത്തെ സാനിറ്റൈസറുകളുടെ ലഭ്യതക്കുറവ് നല്ല രീതിയിൽ പരിഹരിക്കാൻ ഈ സംരംഭത്തിന് സാധിക്കും. കരിമ്പ് ജ്യൂസിൽ നിന്ന് പഞ്ചസാര വേർതിരിച്ചെടുത്ത ശേഷം അവശിഷ്‌ടമായ മൊളാസിൽ നിന്നാണ് ആൾക്കഹോൾ ഉൽപ്പാദിപ്പിക്കുന്നത്. ഇന്ന് മുതലാണ് നിർമാണം ആരംഭിക്കുന്നത്. ബിജ്‌നൂരിലെ ബർക്കത്‌പൂർ മില്ലിൽ നിന്ന് ഏകദേശം 5,000 ലിറ്റർ സാനിറ്റൈസർ പ്രതിദിനം ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് യുപി സർക്കാർ പറയുന്നത്.