ന്യൂഡല്‍ഹി: രാജ്യത്ത് ആദായനികുതി നടപടിക്രമങ്ങൾ സുതാര്യമാക്കാൻ പുതിയ സംവിധാനവുമായി കേന്ദ്രസർക്കാർ. സുതാര്യ നികുതിപിരിവ് സത്യസന്ധരെ ആദരിക്കല്‍ എന്ന പ്ളാറ്റ്‌ഫോം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ജനങ്ങൾ യഥാമസമയം നികുതി അടയ്ക്കുകയും രാഷ്ട്ര നിർമാണത്തിന് സംഭാവന നല്‍കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നികുതി രംഗത്ത് സുതാര്യത ഉറപ്പ് വരുത്താൻ ലക്ഷ്യമിട്ടാണ് പുതിയ സ്കീം. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്തത്. നികുതി നടപടികക്രമങ്ങൾ ലളിതമായി ആർക്കും നല്‍കാവുന്ന തരത്തില്‍ പരിഷ്കരിക്കുകയാണ് ചെയ്തിരിക്കുന്നത്.
മന്ത്രിമാരായ നിർമല സീതാരാമൻ, അനുരാഗ് ഠാക്കൂർ, ആദായ നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, ചേംബർ ഓഫ് കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടന്‍റുമാരുടെ സംഘാടന, പ്രമുഖ അഭിഭാഷകർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
ഫെയ്‌സ്‌ലെസ് അസെസ്മെന്‍റ്, ഫെയ്‌സ്‌ലെസ് അപ്പീല്‍, നികുതിദായകരുടെ ചാർട്ട് എന്നിവയാണ് പുതിയ സ്കീമിന്‍റെ പ്രത്യേകതകൾ. ദീൻ ദയാല്‍ ഉപാധ്യയുടെ ജന്മദിനമായ സെപ്തംബർ 25 മുതല്‍ പുതിയ സ്കീം നിലവില്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നികുതിയുടെ പരിധിയില്‍ ഉൾപ്പെടാത്ത പൗരന്മാർ മുന്നോട്ട് വന്ന് നികുതി റിട്ടേൺ സമർപ്പിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ആറ് വർഷത്തിനിടെ സൂക്ഷ്മപരിശോധന കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായും ഇത് വ്യക്തമാക്കുന്നു. 2012-2013ൽ ആദായ നികുതി റിട്ടേൺ സമർപ്പിച്ച 0.94 എണ്ണത്തിൽ സൂക്ഷ്മപരിശോധന നടത്തി. 2018-19ൽ വെറും 0.26 ശതമാനമായി ഇത് കുറഞ്ഞു. നാലിലൊന്നായാണ് ഇത് കുറഞ്ഞതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനമാണ് ഫേസ്‌ലെസ് ഇ അസസ്മെന്‍റ്. നിലവില്‍ അതാത് ജില്ലകളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്.
നികുതി ഭരണത്തിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലാണ് പുതിയ സംരംഭമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നികുതിദായകരെ ശാക്തീകരിക്കുക, സുതാര്യമായ ഒരു സംവിധാനം നൽകുക, സത്യസന്ധമായ നികുതിദായകരെ ബഹുമാനിക്കുക എന്നിവയാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഇത് സാക്ഷാത്കരിക്കുന്നതിനാണ് സിബിഡിടി ഒരു ചട്ടക്കൂട് നൽകി ഈ സംവിധാനം ഏർപ്പെടുത്തിയതെന്നും ധനമന്ത്രി പറഞ്ഞു. സുതാര്യവും കാര്യക്ഷമവും ഉത്തരവാദിത്തം ഉള്ളതുമായ ഒരു ടാക്സ് അഡ്മിനിസ്ട്രേഷനാണ് ഈ പ്ളാറ്റ്‌ഫോം കൊണ്ടുവരുന്നത്. സാങ്കേതിക വിദ്യയും ഡാറ്റാ അനലിറ്റിക്കും ഉപയോഗിച്ചാണ് പുതിയ സംവിധാനമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.