പാട്‌ന: ഇന്ത്യയുടേത് ബൃഹത്തായ ഒരു ചരിത്രമാണ്. 1946 ഡിസംബര്‍ ഒൻപതിന് ഭരണഘടനാ സമിതി രൂപീകരിച്ചതിന് ശേഷം അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി നിരവധി സംഭവങ്ങളുടെ സംഗ്രഹം കൂടിയാണ് ആ ചരിത്രം.

ആദ്യകാല ജീവിതം
**********************
പുരാണ കഥാപാത്രം വിശ്വാമിത്ര മഹര്‍ഷിയുടെ നാടെന്ന് വിശ്വസിക്കുന്ന ബീഹാറിലെ ബക്‌സാര്‍ എന്ന ഗ്രാമത്തില്‍ 1871 നവംബര്‍ ഒന്നിനാണ് സച്ചിദാനന്ദ സിന്‍ഹയുടെ ജനനം. ദുംറാവോണ്‍ മഹാരാജാവിന്‍റെ ചീഫ് തഹസീല്‍ദാറായിരുന്ന ബക്ഷി ശിവ പ്രസാദ് സിന്‍ഹയാണ് അച്ഛന്‍. ഗ്രാമത്തിലെ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ സച്ചിദാനന്ദ സിന്‍ഹ തന്‍റെ പതിനെട്ടാമത്തെ വയസില്‍ 1889 ഡിസംബര്‍ 26 ന് നിയമം പഠിക്കുന്നതിനായി ഇംഗ്ലണ്ടിലേക്ക് പോയി. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ സിന്‍ഹ 1893 ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് തന്‍റെ അഭിഭാഷക ജീവിതം ആരംഭിച്ചു. പിന്നീട് പത്ത് വര്‍ഷം അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ജോലി ചെയ്‌തു. ഇതിനിടയില്‍ ഇന്ത്യന്‍ പീപ്പിള്‍സ്, ഹിന്ദുസ്ഥാന്‍ റിവ്യു എന്നീ ദിനപത്രങ്ങളുടെ എഡിറ്ററായും അദ്ദേഹം സേവനമനുഷ്‌ടിച്ചു.

ഇടക്കാല അധ്യക്ഷന്‍റെ സ്ഥാനത്തേക്ക്
***************************************
1946 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പിന്നാലെ ഡിസംബര്‍ ഒൻപതിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ഡല്‍ഹിയില്‍ ഒത്തുകൂടി. അവരില്‍ കൂടുതല്‍ പേരും സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. ആ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന ആചാര്യ ജെ.ബി കൃപലാനി ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണ സമിതിയുടെ അധ്യക്ഷനായി സച്ചിദാനന്ദ സിന്‍ഹയുടെ പേര് ശുപാര്‍ശ ചെയ്‌തു. സമ്മേളനത്തില്‍ ഒത്തുകൂടിയവര്‍ അത് അംഗീകരിക്കുകയും ചെയ്‌തതോടെ സിന്‍ഹ പദവിയിലെത്തി. ലോകത്തെ വിവിധ രാജ്യങ്ങളുടെ ഭരണഘടനകള്‍ പരിശോധിച്ച സിന്‍ഹ സ്വതന്ത്ര്യ ഇന്ത്യയുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ചില നയങ്ങള്‍ അവയില്‍ നിന്നും കണ്ടെത്തി.

ഖുദാബക്ഷ് ലൈബ്രറി
*********************
1894 ലാണ് സച്ചിദാനന്ദ സിന്‍ഹ ജസ്‌റ്റിസ് ഖുദാ ബക്ഷ് ഖാനെ കണ്ടുമുട്ടുന്നത്. ഇദ്ദേഹം ജഡ്‌ജിയായിരിക്കെയാണ് അലഹബാദ് ഹൈക്കോടതിയിലെ സിന്‍ഹയുടെ അഭിഭാഷക ജീവിതം ആരംഭിക്കുന്നത്. ചാപ്ര നിവാസിയായിരുന്നു ഖുദാ ബക്ഷ് ഖാന്‍ 1891 ഒക്‌ടോബര്‍ 29ന് പാട്‌നയില്‍ ഒരു ലൈബ്രറി ആരംഭിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും പുരാതനമായി ഗ്രന്ഥശാലകളിലൊന്നിണിത്. 1894 ല്‍ അലഹബാദ് ഹൈക്കോടതി ജഡ്‌ജി സ്ഥാനത്തുനിന്നും ഖുദാ ബക്ഷ് ഘാന് സ്ഥാലമാറ്റമുണ്ടായി. ഹൈദരാബാദിലെ നിസാമിലുള്ള ഹൈക്കോടതിയിലേക്ക് പോകും മുന്‍പ് ഖാന്‍ ലൈബ്രറിയുടെ നടത്തിപ്പിന്‍റെ ചുമതല സച്ചിദാനന്ദ സിന്‍ഹയെ ഏല്‍പ്പിച്ചു. തുടര്‍ന്ന് 1898 വരെ സിന്‍ഹ ഖുദാബക്ഷ് ലൈബ്രറിയുടെ സെക്രട്ടറി സ്ഥാനം വഹിച്ചു.

ബംഗാള്‍ - ബീഹാര്‍ വിഭജനം
****************************
ബംഗാളിന്‍റെ ഭാഗമായിരുന്ന ബീഹാറിനെ പ്രത്യേക സംസ്ഥാനമാക്കി മാറ്റുന്നതിന് നിര്‍ണായക ഇടപെടലുകള്‍ നടത്തിയ ആളാണ് സച്ചിദാനന്ദ സിന്‍ഹ. ഒരു പത്രപ്രവര്‍ത്തകനെന്ന സ്വാതന്ത്ര്യമാണ് സിന്‍ഹ അതിനായി ഉപയോഗിച്ചത്. അക്കാലത്ത് ബിഹാറില്‍ ഒരു പത്രം മാത്രമാണ് ഉണ്ടായിരുന്നത്. ഗുരു പ്രസാദ് സെന്‍ എഡിറ്ററായിരുന്ന 'ദ ബിഹാര്‍ ഹെറാള്‍ഡ് ന്യൂസ് പേപ്പര്‍'. 1894ല്‍ സിന്‍ഹ 'ദ ബിഹാര്‍ ടൈംസ്' എന്ന പേരില്‍ ഒരു ഇംഗ്ലീഷ് പത്രം ആരംഭിച്ചു. ഈ പത്രമാണ് 1906ല്‍ ബിഹാരി എന്ന പേരിലേക്ക് മാറ്റിയത്. പത്രത്തിന്‍റെ എഡിറ്റര്‍ സ്ഥാനത്തിരുന്ന്, മഹേഷ് നാരായണെന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തനകനൊപ്പം, ബിഹാറിനെ പ്രത്യേക സംസ്ഥാനമാക്കണമെന്ന് സിന്‍ഹ പ്രചാരണം നടത്തി. ഇതിന് പിന്നാലെയാണ് 1905 ജൂലൈ 19ന് ബിഹാര്‍ എന്ന സംസ്ഥാനം രൂപീകൃതമായത്.
സിന്‍ഹ ലൈബ്രറി
*****************
തന്‍റെ ഭാര്യ രാധിക സിന്‍ഹയുടെ സ്‌മരണാര്‍ഥമാണ് സച്ചിദാനന്ദ സിന്‍ഹ 1924 ല്‍ സിന്‍ഹ ലൈബ്രറിക്ക് തറക്കല്ലിട്ടത്. ജനങ്ങളുടെ മാനസീകവും, വിദ്യാഭ്യാസപരവുമായ വളര്‍ച്ച ലക്ഷ്യമിട്ടാണ് ലൈബ്രറി നിര്‍മിച്ചത്. ലൈബ്രറിയോടനുബന്ധിച്ച് 1926 മാര്‍ച്ച് 10ന് ഒരു ട്രസ്‌റ്റിനും രൂപം നല്‍കി. ചീഫ് ജസ്‌റ്റിസ്, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പാട്‌ന യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ തുടങ്ങിയവര്‍ ട്രസ്‌റ്റിലെ ആജീവാനാന്ത അംഗങ്ങളായി.
1950 മാര്‍ച്ച് 6
*************
1950 മാര്‍ച്ച് ആറിനാണ് വാര്‍ധക്യസഹജമായി അസുഖങ്ങളെത്തുടര്‍ന്ന് പാട്‌നയില്‍ വച്ച് സച്ചിദാനന്ദ സിന്‍ഹ ഇഹലോക വാസം വെടിയുന്നത്. സിൻഹ ഒരു ബുദ്ധിജീവിയും ആധുനിക ബീഹാറിന്‍റെ പിതാവുമാണെന്ന് രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദ് അഭിപ്രായപ്പെട്ടു.
ബീഹാര്‍ എന്ന സംസ്ഥാനത്തിന്‍റെ രൂപീകരണത്തിന് ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ച ആളാണ് സച്ചിദാനന്ദ സിന്‍ഹയെന്ന് സാമൂഹിക പ്രവർത്തകൻ അനിഷ് അങ്കൂർ പറഞ്ഞു.
സിൻഹയുടെ വൈജ്ഞാനിക വിവേകം മൂലമാണ് ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷനായി അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണമായതെന്നും, ഭരണഘടന രൂപീകരിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും പത്രപ്രവർത്തകനും എഴുത്തുകാരനുമായ അരുൺ സിങ് അഭിപ്രായപ്പെട്ടു.
പട്‌ന സർവകലാശാല വൈസ് ചാൻസലർമാരിൽ ഒരാളായിരുന്ന സച്ചിദാനന്ദ സിന്‍ഹ 1936 മുതൽ 1944 വരെ പദവി വഹിച്ചു. ബീഹാറിലും ഒറീസ ലെജിസ്ലേറ്റീവ് കൗൺസിലിലും അധ്യക്ഷ പദവി വഹിച്ചു. ബീഹാർ, ഒറീസ സർക്കാറിന്‍റെ എക്സിക്യൂട്ടീവ് കൗൺസിലർ, ഫിനാൻസ് അംഗം എന്നീ നിലകളിൽ നിയമിതനായ അദ്ദേഹം ഒരു പ്രവിശ്യയിലെ ഫിനാൻസ് അംഗമായി നിയമിതനായ ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു.