ന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതാബായ രാജപക്‌സെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഗോതാബായ രാജപക്‌സെ ഇന്ത്യയില്‍ എത്തിയത്. ശ്രീലങ്കന്‍ പ്രസിഡന്‍റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമാണിത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തിയ ഗോതാബായ രാജപക്‌സെയെ കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിംഗ് ആണ് സ്വീകരിച്ചത്.
ഇന്ന് രാഷ്ട്രപതിഭവനില്‍ ഗോതാബായക്ക് ആചാരപരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് രാജ്ഘട്ടില്‍ അദ്ദേഹം പുഷ്പചക്രം അര്‍പ്പിക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായും ഗോതാബായ കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പിൽ വിജയിച്ച രാജപക്‌സെയെ മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ആദ്യ ഔദ്യോഗിക വിദേശ പര്യടനമായി ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗോതാബായ രാജപക്‌സെയെ ക്ഷണിച്ചിരുന്നു.