പാറ്റ്ന: മസ്കറ്റിൽ നിന്നും 132 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം ബിഹാറിലെ ഗയ വിമാനത്താവളത്തിൽ എത്തി. ഇവരിൽ 116 പേർ ബിഹാർ സ്വദേശികളും 16 പേർ ജാർഖണ്ഡ് സ്വദേശികളുമാണെന്ന് എയർപോർട്ട് ഡയറക്ടർ ദിലീപ് കുമാർ അറിയിച്ചു.
യാത്രക്കാരെ എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രാഥമിക പരിശോധനയിൽ ഇവർ ആരും രോഗ ലക്ഷണങ്ങൾ പ്രകടമാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ജാർഖണ്ഡ് സ്വദേശികളെ ജാർഖണ്ഡ് സർക്കാർ അയച്ച വാഹനത്തിലാണ് നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്. മഗധ് ഡിവിഷണൽ കമ്മീഷണർ അസങ്‌ബ ചുബ ഓ, ഗയ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് സിംഗ്, എസ്‌എസ്‌പി രാജീവ് മിശ്ര, എയർപോർട്ട് ഡയറക്ടർ എന്നിവർ മടങ്ങിയെത്തിയവരെ സാനിറ്റൈസർ, സോപ്പ് എന്നിവ അടങ്ങിയ കിറ്റുകളുമായി സ്വാഗതം ചെയ്തു.