പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാര്‍ക്ക് വ്യോമയാത്ര നിഷേധിച്ചെന്ന മാധ്യമ വാർത്തകൾ ആഭ്യന്തര മന്ത്രാലയം തളളി. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ജവാന്മാരെ വിമാനത്തിൽ കൊണ്ടുപോവണമെന്ന അപേക്ഷ മന്ത്രാലയം നിഷേധിച്ചെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. സിആർപിഎഫ് സൈനികർക്ക് ശ്രീനഗറിലേക്ക് പോകാന്‍ വിമാന സൗകര്യം ലഭ്യമാക്കിയിരുന്നെങ്കില്‍ ജവാന്മാരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പ്രചരണങ്ങളില്‍ വ്യക്തമാക്കുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം.
വ്യാഴാഴ്ചയാണ് ജമ്മു - ശ്രീനഗര്‍ ദേശീയ പാതയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെ ഭീകരാക്രണം ഉണ്ടായത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വച്ച വാഹനം ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു. വാഹനവ്യൂഹത്തിന്‍റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ടു.