ഡെറാഡൂൺ: ജാമിഅ മില്ലിയ, കശ്‌മീർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ ഉത്തരാഖണ്ഡിൽ കടന്നുകയറിയതായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ഇത് സംസ്ഥാനത്ത് അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ സമാധാനത്തെ തകർക്കാനാണ് ജാമിഅ മില്ലിയ, കശ്‌മീർ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെയെത്തിയതെന്നാണ് അറിയുന്നത്. ഇത് അംഗീകരിക്കില്ല. സമാധാനപരമായ പ്രതിഷേധത്തെ എതിർക്കുന്നില്ല. പക്ഷേ ജനങ്ങളെ പ്രകോപിപ്പിക്കാനും സമാധാനം തകർക്കാനും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളുകൾ ഇവിടെയെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ത്രിവേന്ദ്ര സിംഗ് റാവത്ത് കൂട്ടിച്ചേർത്തു.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്‌ച്ച ഹൽദ്വാനിയിൽ ധർണ ആരംഭിച്ചു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ഇടതുപക്ഷത്തിന്‍റെയും സമാജ്‌വാദി പാർട്ടിയുടെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും ഗൂഡാലോചനയുടെ ഭാഗമാണ് ഹൽദ്വാനിയിലെ ധർണയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര ഭാസിൻ പറഞ്ഞു.