ഗാന്ധിനഗർ: ഡൽഹിയിൽ കൂടിയ കർഷകർ പ്രതിപക്ഷത്തിന്‍റെ ഗൂഢാലോചനയുടെ ഭാഗമായി തെറ്റിദ്ധരിക്കപ്പെട്ടവരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ ബില്ലിനെക്കുറിച്ചുള്ള കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കർഷകരോട് പ്രതിപക്ഷം പറയുന്നത്, പുതിയ കാർഷിക ഭേദഗതി നിയമം അവരുടെ ഭൂമി നഷ്‌ടപ്പെടുമെന്നാണ്. നിങ്ങൾ ഒരാൾക്ക് പാല്‍ വിൽക്കുന്നു എന്ന് കരുതി നിങ്ങളുടെ പശുവിന്‍റെ ഉടമസ്ഥത അയാൾക്ക് ആകുമോ എന്നും പ്രധാനമന്ത്രി ചോദിച്ചു. പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരുന്നപ്പോൾ ഈ കാർഷിക പരിഷ്‌കാരങ്ങളെ അനുകൂലിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു തീരുമാനവും എടുത്തില്ല. ഇപ്പോൾ ഈ പരിഷ്‌കാരങ്ങൾ സ്വീകരിക്കാൻ രാജ്യം തീരുമാനിച്ചപ്പോൾ ഈ ആളുകൾ കള്ളം പ്രചരിപ്പിക്കുകയും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ എല്ലാ സംശയങ്ങളും പരിഹരിക്കാൻ എന്‍റെ സർക്കാർ 24 മണിക്കൂറും തയ്യാറാണെന്നും മോദി പറഞ്ഞു. ഒരു ദിവസം നീണ്ടുനിന്ന ഗുജറാത്ത് സന്ദർശനത്തിനിടെ പ്രധാനമന്ത്രി ഇന്ന് കച്ച് ജില്ലയിൽ നിന്നുള്ള കർഷകരുമായി സംവദിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കൊപ്പമാണ് മോദി കർഷകരെ സന്ദർശിച്ചത്.