ന്യൂഡല്‍ഹി: എന്‍.ഡി.എയില്‍ പിളര്‍പ്പില്ലെന്നും ബിഹാര്‍ തെരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. പൂര്‍ണിയയില്‍ ബിജെപിയുടെ ഓണ്‍ലൈന്‍ റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ആര്‍.ജെ.ഡിയും എൻഡിഎയില്‍ പിളര്‍പ്പുണ്ടെന്ന് കള്ളപ്രചാരണം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.
രാം വിലാസ് പാസ്വനുമായി ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് രാജ്യസഭാ എം.പി അഖിലേഷ് പ്രസാദ് സിങ്ങിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് നിത്യാനന്ദ റായ് മറപടിയുമായി രംഗത്ത് എത്തിയത്. പാസ്വാനുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ചര്‍ച്ച നടത്തണമെന്ന് അഖിലേഷ് പ്രസാദ് സിംഗ് രാഹുല്‍ ഗാന്ധിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു. ബിഹാര്‍ തെരഞ്ഞടുപ്പോടെ എല്‍.ജെ.ഡി, എന്‍.ഡി.എ സംഖ്യം വിടുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് അഭ്യൂഹങ്ങളും കള്ളങ്ങളും പ്രചരിപ്പിക്കരുതെന്ന് റായ് കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. 2010ല്‍ നേടിയ മികച്ച വിജയം 2020ലെ തെരഞ്ഞെടുപ്പിലും എൻഡിഎ സ്വന്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.