ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ നഗ്രോട്ടയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ വധിച്ചതിന് തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ദോവൽ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അവലോകന യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 26/11 ഭീകരാക്രമണത്തിന്‍റെ വാർഷികത്തിൽ തീവ്രവാദികൾ മറ്റൊരു ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ജമ്മു-നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദികളെയായിരുന്നു വധിച്ചത്. തീവ്രവാദികൾ സഞ്ചരിച്ചിരുന്ന വാഹനം ദേശീയപാതയിലെ നഗ്രോട്ടയിലെ ബാൻ ടോൾ പ്ലാസയ്ക്ക് സമീപം സുരക്ഷാ സേനാംഗങ്ങൾ തടഞ്ഞതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.