ന്യൂഡല്‍ഹി: പിന്നാക്ക സമുദായങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണ കാലാവധി പുതുക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പട്ടിക ജാതി, പട്ടിക വര്‍ഗ, ആംഗ്ലോ ഇന്ത്യന്‍ സമുദായക്കാര്‍ക്ക് നല്‍കിയിട്ടുള്ള സംവരണം പുതുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഭരണഘടന പ്രകാരം നിലവിലെ സംവരണ വ്യവസ്ഥ 2020 ജനുവരി 26 ന് അവസാനിക്കും. പരിധി അവസാനിക്കുന്നതിന് മുമ്പായി പാര്‍ലമെന്‍റിന്‍റെ അനുമതി തേടാനാണ് കേന്ദ്ര തീരുമാനം. മുപ്പതു വര്‍ഷത്തേക്കാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ സംവരണ കാലാവധി. ഓരോ മുപ്പത് വര്‍ഷം കഴിയുമ്പോഴും ഈ നിയമം പുതുക്കുകയാണ് പതിവ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 334 പ്രകാരം സംവരണ കാലാവധി പത്ത് വര്‍ഷത്തേക്ക് കൂടി നീട്ടാനാണ് കേന്ദ്രത്തിന്‍റെ നീക്കം. നിലവിലെ നിയമങ്ങളില്‍ കൂടുതല്‍ ഭേദഗതികള്‍ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ആഭ്യന്തര മന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അമിത് ഷാ, പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രല്‍ഹാദ് ജോഷി, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവാർ ചന്ദ് ഗെലോട്ട്, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, മറ്റ് മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പുതിയ തീരുമാനം, ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് മോദി സര്‍ക്കാരെന്ന കാഴ്ചപ്പാട് സൃഷ്ടിക്കുകയും അത് ഗുണം ചെയ്യുമെന്നും ബിജെപി നേതൃത്വം കരുതുന്നു. ബില്ലിന്‍റെ കരടിനായിട്ടുള്ള ആലോചനകളും ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞതായാണ് സൂചനകള്‍. കരട് രൂപമായിക്കഴിഞ്ഞാല്‍ സമയബന്ധിതമായി ബില്‍ പാര്‍ലമെന്‍റില്‍ അവതരിക്കും. ഇതിനായി നിയമ- നീതിന്യായ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.