ന്യൂഡല്‍ഹി: ഇന്ത്യയും ജർമനിയും തമ്മില്‍ 17 കരാറുകൾ ഒപ്പുവച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയതും നൂതനവുമായ സാങ്കേതിക മേഖലകളിൽ ഇന്ത്യ- ജർമനി ബന്ധം മുന്നോട്ട് പോകുന്നുവെന്നതിന്‍റെ തെളിവാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറുകളെന്ന് ജർമ്മൻ ചാൻസിലർ ആഞ്ചല മെർക്കൽ പ്രതികരിച്ചു. സുസ്ഥിര വികസനത്തിനും കാലാവസ്ഥ സംരക്ഷണത്തിനുമായി ഇരു രാജ്യങ്ങളും അടുത്ത് പ്രവർത്തിക്കുമെന്ന് അംഗല മെർക്കല്‍ അറിയിച്ചു.
തീവ്രവാദത്തിന് എതിരെ ഇരു രാജ്യങ്ങളും സഹകരിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്രമോദി പറഞ്ഞു."കയറ്റുമതി നിയന്ത്രണ ഭരണകൂടങ്ങളിൽ ഇന്ത്യയുടെ അംഗത്വത്തെ പിന്തുണച്ചതിന് ഞങ്ങൾ ജർമ്മനിയോട് നന്ദിയുള്ളവരാണ്. ഐക്യരാഷ്ട്രസഭ, യുഎൻ സുരക്ഷാ സമിതി, അന്താരാഷ്ട്ര ക്രമം എന്നിവ പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങളും സഹകരണവും ഇരു രാജ്യങ്ങളും തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിന് ഡല്‍ഹിയിലെത്തിയ മെർക്കല്‍ അഞ്ചാം ഇന്ത്യ-ജർമ്മനി ഇന്‍റർ ഗവൺമെന്‍റല്‍ കൺസൾട്ടേഷൻ (ഐജിസി) ജർമ്മൻ പ്രതിനിധി സംഘത്തിന്‍റെ തലവനാണ്. ഇരു രാഷ്ട്ര തലവന്മാരും പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.
2020 മുതൽ 2024 വരെയുള്ള കാലയളവിലെ സഹകരണ പ്രവർത്തനങ്ങക്കായുള്ള സംയുക്ത പ്രഖ്യാപനവും ഹരിത നഗര മൊബിലിറ്റിക്കായി ഇന്തോ ജർമ്മൻ പങ്കാളിത്തത്തിന്റെ സംയുക്ത പ്രഖ്യാപനങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. രാജ്ഘട്ടത്തില്‍ എത്തിയ ഏയ്ഞ്ചല മെർക്കല്‍ മാഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചു. അതേസമയം, കൂടിക്കാഴ്ചയ്ക്കിടയില്‍ കശ്മീർ വിഷയത്തെക്കുറിച്ച് എയ്ഞ്ചല മെർക്കല്‍ പരാർമശിച്ചില്ല.