ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലക്‌നൗ, നോയിഡ എന്നിവിടങ്ങളില്‍ പൊലീസ് കമ്മീഷണറേറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. പൊലീസിന് കൂടുതല്‍ അധികാരം നല്‍കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
തലസ്ഥാനമായ ലഖ്‌നൗവും സാമ്പത്തിക തലസ്ഥാനമായ നോയിഡയും പൊലീസ് കമ്മീഷണറായി എ.ഡി.ജി തലത്തിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ആദിത്യനാഥ് പറഞ്ഞു. രണ്ട് പൊലീസ് കമ്മീഷണർമാർക്കും മജിസ്റ്റീരിയല്‍ അധികാരങ്ങൾ ഉണ്ടായിരിക്കും.
പുതിയ സംവിധാന പ്രകാരം ലഖ്‌നൗവിലെ 40 പൊലീസ് സ്റ്റേഷനുകൾ പൊലീസ് കമ്മീഷണറുടെ കീഴിൽ കൊണ്ടുവരും. രണ്ട് ഐ.ജി, ജോയിന്‍റ് കമ്മീഷണർമാർ, ഒമ്പത് എസ്പി റാങ്ക് ഉദ്യോഗസ്ഥർ, എസ്പി റാങ്കിലുള്ള വനിതാ ഓഫീസർ എന്നിവരും എ.എസ്.പി റാങ്കിലുള്ള ഒരു വനിതാ ഓഫീസറും ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും അതിന്‍റെ നിയന്ത്രണവും സംബന്ധിച്ച കേസുകളിൽ മാത്രമായിരിക്കും വനിതാ ഓഫീസർമാർ പ്രവർത്തിക്കുക.
നോയിഡയിൽ കമ്മീഷണറായി എ.ഡി.ജി റാങ്ക് ഉദ്യോഗസ്ഥന് കീഴിൽ രണ്ട് ഡി.ഐ.ജികൾ, അഞ്ച് എസ്പിമാർ, ഒരു എസ്പി റാങ്ക് വനിതാ ഓഫീസർ, ട്രാഫിക് നിയന്ത്രണത്തിനായി ഒരു എ.എസ്.പി റാങ്ക് ഉദ്യോഗസ്ഥർ എന്നിവരുമുണ്ടാകും.
കഴിഞ്ഞ 50 വർഷമായി സ്മാർട്ട് പൊലീസിംഗിനായി പൊലീസ് കമ്മീഷണറേറ്റ് സംവിധാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2011 ലെ സെൻസസ് പ്രകാരം ലഖ്‌നൗവിൽ 29 ലക്ഷത്തോളം ജനസംഖ്യയുണ്ടായിരുന്നു. അത് ഇന്ന് 40 ലക്ഷത്തിലെത്തി. നോയിഡയിലെ ജനസംഖ്യ 16 ലക്ഷവും ഇന്ന് 25 ഉം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോയിഡയിൽ രണ്ട് പുതിയ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാനും മന്ത്രിസഭ അംഗീകാരം നൽകി. കൂടാതെ ഈ രണ്ട് ജില്ലകളിലും സിസിടിവി കാമറ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.