ശ്രീനഗർ: ജമ്മു കശ്മീരില്‍ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളും ഒക്ടോബർ മൂന്നിനും കോളജുകൾ ഒക്ടോബർ ഒൻപതിനും മുൻപ് തുറക്കുമെന്ന് ജമ്മു കശ്മീരിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ അടച്ചിട്ട സർക്കാർ, സ്വകാര്യ സ്കൂളുകളിൽ നിന്ന് ട്യൂഷൻ, ബസ് ഫീസ് ഈടാക്കില്ലെന്ന് ഉറപ്പുവരുത്താൻ കശ്മീർ ഡിവിഷണൽ കമ്മീഷണർ ബസീർ അഹ്മദ് ഖാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്കും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർമാർക്കും തിങ്കളാഴ്ച നിർദ്ദേശം നൽകി.
ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കാതിരുന്ന സമയത്തെ ഫീസുകൾ ഈടാക്കിയതായി കണ്ടെത്തിയാൽ, അത്തരം വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കാനും പിഴ ഈടാക്കാനും ഉത്തരവ് നൽകി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് നിരോധന ഉത്തരവുകൾ നിലനിന്നിരുന്ന ജമ്മു കശ്മീരിലെ ജന ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ഓഗസ്റ്റ് അഞ്ചിന് വിഭജിക്കുകയും ചെയ്തതിന് ശേഷമാണ് നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചത്.